കൊല്ലപ്പെട്ട ജിതിൻ
റാന്നി: പെരുനാട്ടിൽ സി.ഐ.ടി.യു പ്രവർത്തകൻ ജിതിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് കേസിൽ രണ്ടാം പ്രതിയായ നിഖിലേഷിന്റെ അമ്മ മിനി പറഞ്ഞു. നിഖിലേഷ് സി.ഐ.ടി.യു പ്രവർത്തകനാണെന്നും അവർ പറഞ്ഞു. ടിപ്പർ ലോറി ഉടമയായ മകൻ ബിസിനസ് ആവശ്യത്തിനാണ് സി.ഐ.ടി.യുവിൽ ചേർന്നത്. കൊല്ലപ്പെട്ട ജിതിൻ മുമ്പ് വീട്ടിൽ വന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്. കൊലപാതകത്തിന് രാഷ്ട്രീയ ബന്ധമില്ലെന്നും മിനി പറഞ്ഞു. അതേസമയം, പ്രതികളിൽ രണ്ടുപേർ മുൻ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് പറയപ്പെടുന്നു. ഏഴാം പ്രതി മിഥുൻ ഡി.വൈ.എഫ്.ഐ മഠത്തുംമൂഴി യൂനിറ്റ് സെക്രട്ടറിയും നാലാം പ്രതി സുമിത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. മുൻ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾ ഏതാനും മാസം മുമ്പ് ഡി.വൈ.എഫ്.ഐയിൽ ചേർന്നതാണെന്ന് സംഘടന ജില്ല നേതൃത്വം പറയുന്നു.
പ്രതികൾ ബിജെപി -ആർഎസ്എസ് പ്രവർത്തകരാണെന്നാണ് സിപിഎം നേതാക്കളുടെ നിലപാട്. ജിതിന്റെ കൊലപാതകത്തിൽ നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവരാണ് പ്രതികൾ. അക്രമണം നടന്ന് ഒരു ദിവസം തികയും മുമ്പ് എട്ട് പ്രതികളെയും പിടികൂടി. മൂന്ന് പേർ ജില്ലയിൽ തന്നെയുണ്ടായിരുന്നു. അഞ്ച് പ്രതികളെ ആലപ്പുഴ നൂറനാട്ട് നിന്ന് പിടികൂടി. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ ജിതിൻ കൊല്ലപ്പെട്ടത്.
ജിതിന്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികൾ തടഞ്ഞുവെച്ച് മർദിച്ചു. മുൻവൈരാഗ്യമായിരുന്നു ഇതിന് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അനന്തുവിനെ മർദിക്കുന്നത് തടയാൻ എത്തിയപ്പോഴാണ് ജിതിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ജിതിന്റെ ജീവനെടുത്തത് രാഷ്ട്രീയമായ പകപോക്കലെന്നാണ് സിപിഎം നേതൃത്വത്തിന്റെ ആരോപണം. സംഭവത്തിൽ ഡിവൈഎഫ്ഐ പെരുനാട്ട് പ്രതിഷേധ പ്രകടനം നടത്തി. കൊലപാതകത്തിൽ പങ്കില്ലെന്നാണ് ബിജെപിയുടെ മറുപടി. പ്രതികളിൽ പലരും സിപിഎമ്മിന്റെയും -ഡിവൈഎഫ്ഐയുടെയും പ്രവർത്തകരാണെന്നും ബിജെപി ആരോപിച്ചു. രാഷ്ടീയ സംഘർഷമല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.