പത്തനംതിട്ട: പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് സംസ്ഥാന പട്ടികജാതി, പട്ടികഗോത്രവര്‍ഗ കമീഷന്‍ ജില്ലയില്‍ അദാലത് നടത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നും അദാലത് തുടരും. ആദ്യദിനം 111 കേസുകള്‍ പരിഗണിച്ചു. അവയില്‍ 78 കേസുകള്‍ തീര്‍പ്പാക്കി. 30 കേസുകളില്‍ റിപ്പോര്‍ട്ട് തേടി. നാലുകേസുകളില്‍ സ്ഥലം സന്ദര്‍ശിക്കുവാനും നിര്‍ദേശം നല്‍കി.
റാന്നി വെമ്പാലപ്പറമ്പില്‍ വി.ആര്‍. മോഹനന്‍, തക്കുംതോട്ടില്‍ എം.ജി. രഞ്ജിനി എന്നിവര്‍ നല്‍കിയ ജാതീയ അധിക്ഷേപം, വഴി കെട്ടിയടക്കല്‍, പഞ്ചായത്ത് കിണര്‍ നശിപ്പിച്ച് കുടിവെള്ളം തടസ്സപ്പെടുത്തല്‍, സ്വൈരജീവിതം തടസ്സം സൃഷ്ടിക്കുന്നു എന്ന പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കാത്തത് ഗൗരവമുള്ള കേസായി കമീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി വിലയിരുത്തി. അക്രമികളെ എത്രയുംവേഗം കണ്ടെത്തി നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശംനല്‍കി.
ഭൂമി സംബന്ധമായ കേസുകളാണ് ജില്ലയില്‍ അധികവും. വസ്തു കൈയേറ്റം, വഴി നശിപ്പിക്കല്‍, വഴി തടസ്സപ്പെടുത്തല്‍ എന്നിവയായിരുന്നു പരാതിയില്‍ ഭൂരിഭാഗവും. പൊലീസിനെതിരെയും കേസുകളുണ്ട്. പട്ടികജാതി-പട്ടികഗോത്രവര്‍ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ടാണ് പരാതികള്‍ തീര്‍പ്പാക്കുന്നത്.
അതോടൊപ്പം പുതിയ പരാതികളും സ്വീകരിക്കുന്നുണ്ട്.കമീഷന്‍ അംഗങ്ങളായ എസ്. അജയകുമാര്‍, അഡ്വ. സൗമ്യ സോമന്‍ എന്നിവര്‍ നേതൃത്വംനല്‍കി. അദാലത്തില്‍ ബന്ധപ്പെട്ട പൊലീസ് ഓഫിസര്‍മാര്‍, റവന്യൂ, വനം, വിദ്യാഭ്യാസം, പഞ്ചായത്ത്, ആരോഗ്യം, ഭക്ഷ്യ-പൊതു വിതരണം, സഹകരണം, പട്ടികജാതി/പട്ടികവര്‍ഗ വികസനം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.