പത്തനംതിട്ട: സുബല പാർക്കിനെ കാട് വിഴുങ്ങി. പ്രവൃത്തി തുടങ്ങി, ഇപ്പം ശരിയാക്കുമെന്ന് പറഞ്ഞ് പോയവർ പിന്നീട് ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടേയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ജില്ല ആസ്ഥാനത്തെ ടൂറിസം സാധ്യതകൾ വളർത്താൻ വിഭാവനംചെയ്ത സുബല പാർക്കിന്റെ നിർമാണം മുടങ്ങിയിട്ട് വർഷങ്ങളാകുകയാണ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇവിടുത്തെ പഴയ കൺവെൻഷൻ സെന്ററിന്റെ മേൽക്കൂര മാറ്റി പുതിയത് സ്ഥാപിച്ച് ഉദ്ഘാടനം ആഘോഷപൂർവം വേഗത്തിൽ നടത്തി എല്ലാവരും പിരിയുകയായിരുന്നു. ഒരുമാസത്തിനുള്ളിൽ പൂർണതോതിൽ പ്രവർത്തിപ്പിക്കുമെന്ന് വാഗ്ദാനം നൽകിയാണ് ജനപ്രതിനിധികൾ അന്ന് മടങ്ങിയത്. പിന്നെ ആരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. വർഷങ്ങളായി ഇവിടം സാമൂഹിക വിരുദ്ധരുടെ താവളമാണ്.
സായാഹ്നങ്ങൾ ആനന്ദകരമാക്കുന്നതിനൊപ്പം പട്ടികജാതി വിഭാഗക്കാർക്ക് തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുക കൂടി ലക്ഷ്യമിട്ട പദ്ധതിക്കാണ് ഈ ഗതി. ഓഡിറ്റോറിയം ഉദ്ഘാടനത്തോടെ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായതായാണ് അധികൃതർ പറയുന്നത്. 1995ൽ കെ.ബി. വത്സലകുമാരി കലക്ടറായിരിക്കെ വിനോദസഞ്ചാരം ലക്ഷ്യമിട്ടാണ് പദ്ധതി വരുന്നത്. ജില്ല ഭരണകൂടം താൽപര്യമെടുത്ത് വെട്ടിപ്രത്ത് ഭൂമിയും കണ്ടെത്തി.
ഓഡിറ്റോറിയവും കുളവും കുഴിച്ചപ്പോഴേക്കും കെ.ബി. വത്സലകുമാരി സ്ഥലംമാറിപ്പോയി. അന്ന് മുടങ്ങിയ പദ്ധതിക്ക് പിന്നീട് ജീവൻവെയ്ക്കുന്നത് യു.ഡി.എഫ് ഭരണകാലത്ത് ടൂറിസം മന്ത്രി എ.പി. അനിൽകുമാർ ഇവിടെ സന്ദർശിക്കുന്നതോടെയാണ്. വിവിധ പദ്ധതികൾക്കായി 4.8 കോടി അനുവദിച്ചാണ് അന്ന് മന്ത്രി മടങ്ങിയത്. തുടർന്ന് കലക്റായിരുന്ന ഹരികിഷോറിന്റെ പ്രത്യേക താൽപര്യത്തിൽ തിരുവനന്തപുരം ജിറ്റ്പാക്കിനെ വരുത്തി രൂപരേഖ തയാറാക്കി നിർമാണം ജില്ല നിർമിതികേന്ദ്രത്തെ എൽപിച്ചു.
പ്രവൃത്തി തുടങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് വന്നതോടെ മുടങ്ങി. പിന്നീട് വീണ ജോർജിന്റെ ഇടപെടലിലാണ് നിർമാണം പുനരാരംഭിച്ചത്. എന്നാലിത് ഒന്നാംഘട്ട പൂർത്തീകരണത്തിൽ മാത്രം ഒതുങ്ങി. പാർക്കിന് മധ്യത്തിലൂടെയുള്ള കൈത്തോട് നവീകരണത്തിനായി കുറെഭാഗത്ത് കോൺക്രീറ്റ് ഭിത്തികെട്ടി തോടുപോലെയാക്കി. ബോട്ടിങ്ങിന് കുളത്തിന്റെ ആഴം വർധിപ്പിക്കുകയും അരിക് കെട്ടുന്ന പണികളും തുടങ്ങി. ഇതിനിടെ ഫണ്ട് മുടങ്ങിയതോടെ നിരവധിതവണ പ്രവൃത്തി മുടങ്ങി. പിന്നീട് നിയമസഭ തെരഞ്ഞെടുപ്പായതോടെ തുടർപദ്ധതികളും അവതാളത്തിലായി. അതേസമയം, പട്ടികജാതി വികസന വകുപ്പിന് കീഴിലായതുകൊണ്ട് മാത്രമാണ് ഇവിടം അവഗണിക്കപ്പെട്ട് കിടക്കുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.