ക്ഷീരകർഷകൻ മോഹനന്റെ എരുമയുടെ വാൽ മുറിച്ച നിലയിൽ
തിരുവല്ല: നിരണത്ത് അജ്ഞാതർ എരുമയുടെ വാൽ മുറിച്ചുനീക്കി. മുറിച്ചുനീക്കിയ വാലിന്റെ ഭാഗം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ക്ഷീര കർഷകനായ നിരണം രണ്ടാം വാർഡിൽ പുളിക്കൽ വീട്ടിൽ പി.കെ. മോഹനന്റെ അഞ്ച് വയസ്സുള്ള എരുമക്ക് നേരെയാണ് ആക്രമണം നടന്നത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. തിങ്കളാഴ്ച പുലർച്ച നാലോടെ മോഹനൻ തൊഴുത്തിൽ എത്തിയപ്പോഴാണ് വാൽ മുറിഞ്ഞ നിലയിൽ എരുമയെ കണ്ടത്. തുടർന്ന് വീട്ടുമുറ്റത്തെ കസേരയിൽ മുറിച്ചു മാറ്റിയ വാലിന്റെ അവശിഷ്ടവും കണ്ടു. ഉടൻ അയൽവാസിയായ പുഷ്പാകരനെ വിവരം അറിയിച്ചു. തുടർന്ന് നിരണം മൃഗാശുപത്രിയിലെ ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ടു.
അദ്ദേഹം നിർദേശിച്ച പ്രകാരം വാലിന്റെ ഭാഗം മരുന്നുവെച്ച് കെട്ടി. ചൊവ്വാഴ്ച രാവിലെ മൃഗഡോക്ടറെത്തി പരിശോധന നടത്തി മരുന്ന് നൽകി. സംഭവത്തിൽ മോഹനൻ പുളിക്കീഴ് പൊലീസിൽ പരാതി നൽകി. വാൽ മുറിക്കപ്പെട്ട എരുമയെ കൂടാതെ കറവയുള്ള ഒരു പശുവും മൂന്ന് പോത്തും മോഹനനുണ്ട്. പ്രതികളെ പിടിക്കാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മോഹനൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.