സി.ബി. പ്രസന്നൻ, സുരേഷ്, മുന കുമാർ
കോഴഞ്ചേരി/തിരുവല്ല/പത്തനംതിട്ട: ജില്ല പൊലീസ് ഡാൻസാഫ് ടീമും കോയിപ്രം പൊലീസും ചേർന്ന് നടത്തിയ റെയ്ഡിൽ രണ്ട് കിലോയിലധികം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിലായി. കോയിപ്രം കരിയിലമുക്ക് ചെറുതിട്ട വീട്ടിൽ സി.ബി. പ്രസന്നനാണ് (52) അറസ്റ്റിലായത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പരിശോധനക്ക് കോയിപ്രം പൊലീസ് ഇൻസ്പെക്ടർ ജി. സുരേഷ് കുമാർ നേതൃത്വം നൽകി. പ്രതിയുടെ പക്കലിൽനിന്ന് 30 ഗ്രാം കഞ്ചാവ് കണ്ടെത്തിയതിനെതുടർന്ന് വീട് പരിശോധിച്ചപ്പോൾ അടുക്കളയിൽ ഗ്യാസ് സിലിണ്ടർ ഇരുന്ന ഭാഗത്തുനിന്ന് 20ഓളം ചെറുപൊതികളും രണ്ട് കിലോ വരുന്ന കഞ്ചാവിന്റെ പൊതിയും കണ്ടെടുക്കുകയായിരുന്നു. കോയിപ്രം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. കോയിപ്രം പൊലീസ് ഇൻസ്പെക്ടർക്കൊപ്പം എസ്.സി.പി.ഒ രതീഷ്, സി.പി.ഒമാരായ അനന്തകൃഷ്ണൻ, അനന്ദു എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
ജില്ല പോലീസ് ഡാൻസാഫ് സംഘവും തിരുവല്ല പൊലീസും ചേർന്ന് തിരുവല്ലയിൽ നടത്തിയ പരിശോധനയിൽ 15ന് രാത്രി 10.15ന് 13 ഗ്രാം കഞ്ചാവുമായി തിരുവല്ല വള്ളംകുളം നന്നൂർ കാരുവള്ളി എച്ച്.എസിന് സമീപം കുഴിക്കാല തടത്തിൽ വീട്ടിൽ സുരേഷാണ്(50) അറസ്റ്റിലായത്. തിരുവല്ല പൊലീസ് ഇൻസ്പെക്ടർ എസ്. സന്തോഷിന്റെ മേൽനോട്ടത്തിൽ എസ്.ഐ ജി. ഉണ്ണികൃഷ്ണൻ തുടർനടപടി സ്വീകരിച്ചു. എസ്.സി.പി.ഒ ഷാനവാസും നടപടികളിൽ പങ്കാളിയായി.
പത്തനംതിട്ടസ്വകാര്യ ബസ്സ്റ്റാൻഡിന് സമീപത്തുനിന്ന് 16ന് രാത്രി 9.30 ന് ബിഹാർ ഗയ ജില്ലയിൽ ഝാരി വില്ലേജിൽ രഗനിയ എന്ന സ്ഥലത്ത് ജഗത് യാദവ് മകൻ മുന കുമാർ(20) കഞ്ചാവുമായി പിടിയിലായി.ഇയാളിൽ നിന്നും കടലാസിൽ പൊതിഞ്ഞ നിലയിൽ അഞ്ചു ഗ്രാം കഞ്ചാവ് ജില്ല ഡാൻസാഫ് ടീമും പത്തനംതിട്ട പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു. പത്തനംതിട്ട എസ്.ഐ കെ.ആർ. രാജേഷ് കുമാർ, സി.പി.ഒമാരായ അഷർ മാത്യു, ഹരിദാസ് എന്നിവർ പോലീസ് നടപടികളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.