വെങ്കിടങ്ങ്: കോടതിവിധിയും തീരദേശ പരിപാലന നിയമവും ലംഘിച്ച് വെങ്കിടങ്ങ് ഏനാമാവ് പള്ളിക്കടവ് പുഴയോരത്ത് നടത്തിവന്ന നിർമാണവും ഭൂമി നികത്തലും പഞ്ചായത്ത് അധികൃതർ തടഞ്ഞു.
വെങ്കിടങ്ങ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വകാര്യവ്യക്തി നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞത്. നിർമാണം സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈകോടതി ഉത്തരവ് 10ന് നിലവിൽ വന്നിട്ടും നിർമാണവും ഭൂമി നികത്തലും തുടർന്നുവെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഏനാമാവ് പള്ളിക്കടവിൽ പുഴയോട് ചേർന്ന ഈ ഭാഗത്ത് അനധികൃത നിർമാണവും നികത്തലും നടക്കുന്നുണ്ട്.
തണ്ണീർത്തട സ്വഭാവമുള്ളതും തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽ വരുന്നതുമായ ഭൂമി തണ്ണീർത്തടമായി പ്രഖ്യാപിച്ചതിനെതിരെ സ്വകാര്യവ്യക്തി ഉൾപ്പെടെയുള്ളവർ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ കൃഷി ഓഫിസർ തുടർനടപടി സ്വീകരിക്കുന്നതിനിടയിലാണ് വീണ്ടും അനധികൃത നിർമാണവും നികത്തലും നടന്നത്.
ഹൈകോടതിയുടെ ഉത്തരവിൽ തൽസ്ഥിതി നിലനിർത്താൻ നിർദേശിച്ചിരുന്നു. എന്നാൽ, കോടതി ഉത്തരവ് ലംഘിച്ച് സ്വകാര്യ വ്യക്തി നിർമാണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നുവെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. ശനിയാഴ്ച ഉച്ചക്ക് പൊലീസും പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. ഹൈകോടതി ഉത്തരവ് പതിച്ച ബോർഡ് സ്ഥാപിക്കാൻ തീരുമാനിച്ചു. രണ്ടു വർഷം മുമ്പ് അന്നത്തെ കലക്ടർ കൃഷ്ണതേജയുടെ ഇടപെടലിനെ തുടർന്ന് ഏനാമാവ് പുഴയോരത്തെ അനധികൃത നിർമാണം പൊളിച്ചുനീക്കുകയും ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇടവേളക്ക് ശേഷം വീണ്ടും ഭൂനികത്തലും നിർമാണവും നടക്കുകയാണ്. നികത്തിയ സ്ഥലത്ത് സ്വകാര്യ വ്യക്തി നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്. വെങ്കിടങ്ങ് പഞ്ചായത്ത് മുൻ പ്രസിഡന്റ് ചാന്ദിനി വേണു, സെക്രട്ടറി പി.എ. ഷൈല, ജൂനിയർ സൂപ്രണ്ട് കെ.ജി. ഷീബ, പാവറട്ടി എസ്.ഐ എം.എൻ. ഉണ്ണികൃഷ്ണൻ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.