ചൊക്കന എസ്റ്റേറ്റിലെ തൊഴിലാളി പാഡിയുടെ മുറ്റത്ത് എത്തിയ കാട്ടാന
വെള്ളിക്കുളങ്ങര: ചൊക്കന തോട്ടം മേഖലയിലെ കാട്ടാനശല്യത്തിന് കുറവില്ല. ഞായറാഴ്ച രാത്രി ചൊക്കനയിലെ തൊഴിലാളികളുടെ വാസസ്ഥലത്തെത്തിയ കാട്ടാന പുലരുംവരെ പാഡികളുടെ മുറ്റത്ത് നിലയുറപ്പിച്ചത് തൊഴിലാളി കുടുംബങ്ങളുടെ ഉറക്കം കെടുത്തി. കഴിഞ്ഞ രാത്രിയിലെത്തിയ കാട്ടാന പാഡികളിലേക്കുള്ള കുടിവെള്ള പൈപ്പുകളും ചവിട്ടി നശിപ്പിച്ചു.
തകരാറിലായ പൈപ്പുകള്‍ മാറ്റി തോട്ടം അധികൃതര്‍ ജലവിതരണം പുനഃസ്ഥാപിച്ചു. കഴിഞ്ഞ ഒരുമാസത്തോളമായി പതിവായി പാഡികളുടെ മുറ്റത്തെത്തുന്ന കാട്ടാനയെ ഭയന്നാണ് ഇവിടത്തെ തൊഴിലാളികളുടെ ജീവിതം.
ഞായറാഴ്ച രാത്രി എട്ടോടെയെത്തിയ കാട്ടാനയെ പത്തുമണിയോടെ തൊഴിലാളി പാഡികളിലുള്ളവര് ഒച്ചയെടുത്ത് തുരത്തിയെങ്കിലും ഏതാനും മണിക്കൂറുകള്‍ക്കുശേഷം ആന പാഡികള്ക്കുസമീപം വീണ്ടുമെത്തിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. രണ്ടു മുറികള്‍ മാത്രമുള്ള തൊഴിലാളി പാഡികളില്‍ കഴിയുന്നവര്‍ക്ക് പാത്രങ്ങളും വസ്ത്രങ്ങളും കഴുകുന്നതിനും ശുചിമുറിയില്‍ പോകുന്നതിനും പുറത്തിറങ്ങണം.
എന്നാല്‍, മുറ്റത്ത് ആനയുടെ സാന്നിധ്യമുള്ളതിനാല്‍ ഭയം മൂലം പലപ്പോഴും രാത്രിയില്‍ പുറത്തിറങ്ങാതെ കഴിച്ചുകൂട്ടേണ്ടിവരികയാണെന്ന് തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇതാണവസ്ഥ. ഏതാനുംവര്‍ഷം മുമ്പ് ഇവിടെ തൊഴിലാളി പാഡിയോടുചേര്ന്ന് കാട്ടാന നില്‍ക്കുന്നത് കണ്ട് യുവതി കുഴഞ്ഞുവീണു മരിച്ചസംഭവം ഉണ്ടായി.
ഇതിനുശേഷം ഏറെ ഭയത്തോടെയാണ് ഇവിടെയുള്ള തൊഴിലാളി കുടുംബങ്ങള്‍ കഴിഞ്ഞുകൂടുന്നത്. പാഡികള്‍ക്ക് സമീപത്തേക്ക് പതിവായി എത്തുന്ന കാട്ടാനയെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ വനംവകുപ്പ് അധികൃതര്‍ നടപടിയെടുക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.