തൃശൂർ: വില്ലേജ്, താലൂക്ക് ഓഫിസുകളിലെ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കി ജനങ്ങൾ ഓഫിസുകൾ കയറിയിറങ്ങുന്ന സ്ഥിതി ഇല്ലാതാക്കലാണ് ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. സൗകര്യപ്രദമായ സർക്കാർ സംവിധാനങ്ങളൊരുക്കി ഓഫിസുകളിൽ ജനങ്ങൾ നേരിട്ടെത്തുന്ന സാഹചര്യം ഒഴിവാക്കും.
സംസ്ഥാന സർക്കാറിന്റെ പ്ലാൻ സ്കീം 2018-19 പൈതൃക സ്മാരകങ്ങളുടെ സംരക്ഷണം പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാംഘട്ട നവീകരണം പൂർത്തീകരിച്ച തൃശൂർ താലൂക്ക് ഓഫിസ് പൈതൃക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിലവിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു പിറകിലായി 10 കോടി രൂപ മുതൽമുടക്കിൽ റവന്യൂ ടവർ നിർമിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു പിന്നിലുള്ള മുഴുവൻ ഓഫിസുകളും റവന്യൂ ടവറിലേക്ക് മാറ്റും.
ഇതിനുള്ള നടപടി ആരംഭിച്ചതായും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മികച്ച താലൂക്ക് ഓഫിസായി തിരഞ്ഞെടുക്കപ്പെട്ട തൃശൂർ താലൂക്ക് ഓഫിസിലെ സ്തുത്യർഹ സേവനം അനുഷ്ഠിച്ച 35 ജീവനക്കാരെ മന്ത്രി സർട്ടിഫിക്കറ്റും ഫലകവും നൽകി ആദരിച്ചു. ഭിന്നശേഷിക്കാരനായ ഹെഡ് ക്ലർക്ക് ഷിബുവിന് മന്ത്രി നേരിട്ട് സദസ്സിലെത്തി സർട്ടിഫിക്കറ്റും ഫലകവും നൽകി.
തൃശൂർ താലൂക്ക് ഓഫിസിന് കീഴിൽ മികച്ച പ്രവർത്തനം കാഴ്ചെവച്ച അയ്യന്തോൾ, ചേർപ്പ്, കുറുമ്പിലാവ്, പാണഞ്ചേരി, തൃശൂർ, വിൽവട്ടം വില്ലേജ് ഓഫിസുകൾക്കും പുരസ്കാരം നൽകി.
പി. ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ ഫണ്ടിൽനിന്ന് 15,80,684 രൂപ മുതൽമുടക്കിൽ ജില്ലയിലെ 10 വില്ലേജ് ഓഫിസുകൾക്കും തൃശൂർ താലൂക്ക് ഓഫിസിനുമായി 32 ലാപ്ടോപ്പും 10 പ്രിന്ററും എം.എൽ.എ വിതരണം ചെയ്തു. സ്മാർട്ട് ആകുന്ന വില്ലേജ് ഓഫിസുകൾക്ക് ലാപ്ടോപ് അടക്കമുള്ള സംവിധാനങ്ങൾ എം.എൽ.എ ഫണ്ടിൽ നൽകാൻ തയാറാണെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു.
ഡെപ്യൂട്ടി മേയർ എം.എൽ. റോസി, പുഴയ്ക്കൽ ബ്ലോക്ക് പ്രസിഡന്റ് ആനി ജോസ്, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. രവി, ചേർപ്പ് ബ്ലോക്ക് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, ജില്ല കലക്ടർ വി.ആർ. കൃഷ്ണതേജ, അസിസ്റ്റന്റ് കലക്ടർ മുഹമ്മദ് ഷഫീഖ്, തഹസിൽദാർ ടി. ജയശ്രീ, മറ്റു ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.