തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് ആനകളെ നൽകാത്തതിനാലാണ് നെട്ടിശ്ശേരി ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ തറയ്ക്കൽ പൂരം മുടങ്ങിയതെന്നും ഇക്കാര്യത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ വിശദീകരണം വാസ്തവമല്ലെന്നും ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തറയ്ക്കൽ പൂരം എഴുന്നളളിപ്പുകൾക്ക് ആനകളെ എത്തിക്കേണ്ടത് കൊച്ചിൻ ദേവസ്വം ബോർഡാണ്. ആറ് ആനകൾക്ക് പകരം അഞ്ച് ആനകളെയാണ് ഇത്തവണ അയച്ചത്. അതിൽതന്നെ അനുസരണക്കേട് കാട്ടിയ ആനയെ തിടമ്പേറ്റിക്കാൻ സാധിച്ചില്ല. വൈകീട്ട് ആറോടെ മാത്രമാണ് ഒരു ആനയെക്കൂടി എത്തിച്ചത്. 4.30ന് തുടങ്ങേണ്ട പകൽപൂരം അങ്ങനെയാണ് വൈകിയത്. ഭക്തജനങ്ങളുടെ പ്രതിഷേധം ആരംഭിച്ചതോടെ രാത്രിയിലെ പൂരം എഴുന്നള്ളിപ്പും മുടങ്ങി.
ദേവസ്വം ബോർഡ് പ്രസിഡന്റോ ഉദ്യോഗസ്ഥരോ ക്ഷേത്രത്തിലെത്തി പ്രശ്നപരിഹാരത്തിന് ശ്രമിച്ചില്ല. പൂരം മുടങ്ങിയതിനെക്കുറിച്ച് അന്വേഷണം നടത്തി നടപടി ഉണ്ടാവുന്നതുവരെ വിവിധ രീതിയിൽ പ്രതിഷേധം തുടരുമെന്ന് പ്രസിഡന്റ് യു. മോഹൻദാസ്, വൈസ് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി ഇ. സരീഷ് എന്നിവർ പറഞ്ഞു.
കൊച്ചിൻ ദേവസ്വം ബോർഡ് നെട്ടിശ്ശേരി ക്ഷേത്രത്തിലെ അത്തം കൊടികുത്ത് ഉത്സവത്തിന് ആനകളെ നൽകിയതുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലുണ്ടായ പ്രശ്നങ്ങളെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ഓഫിസറെ ചുമതലപ്പെടുത്തി.
അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രന്റെ അധ്യക്ഷതയിൽ ബോർഡ് ഓഫിസിൽ നടന്ന ചർച്ചയിൽ നെട്ടിശ്ശേരി ക്ഷേത്ര ഉത്സവഘോഷ കമ്മിറ്റിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.