ദേശീയപാതയിൽ മുരിങ്ങൂർ ഭാഗത്തെ ഗതാഗതക്കുരുക്ക്
കൊരട്ടി: യാത്രക്കാർക്ക് ദുരിതം തീർത്ത് ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് തുടരുന്നു. ആഘോഷകാലത്തിന്റെ തിരക്ക് കൂടിയായപ്പോൾ വാഹനങ്ങൾ ദീർഘനേരം കുരുക്കിൽപ്പെടുകയാണ്.
അടിപ്പാതകളുടെയും സർവിസ് റോഡിന്റെയും റോഡരികിലെ കാനകളുടെയും നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് ചിറങ്ങര മുതൽ ചാലക്കുടിപ്പാലം വരെയും കുറച്ചു നാളുകളായി ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു.
ഗതാഗതകുരുക്കഴിക്കാൻ ബദൽ പാതകളിലൂടെ ചെറുവാഹനങ്ങൾ തിരിച്ചുവിടുന്നതിന് പൊലീസ് പദ്ധതി തയാറാക്കിയിരുന്നു. എന്നാൽ അത് പൂർണമായും ഫലം കാണാത്ത അവസ്ഥയാണ്. ലോറി, ബസ് തുടങ്ങിയ വലിയ വാഹനങ്ങളുടെ ബാഹുല്യം പലപ്പോഴും തടസ്സം ഉണ്ടാക്കുന്നു. എല്ലാ സമയത്തും വഴി തിരിച്ചുവിടാൻ ട്രാഫിക് ജീവനക്കാരും ഉണ്ടാവാറില്ല. അതിനാൽ അടിപ്പാതകളുടെ നിർമാണം നടക്കുന്ന ചിറങ്ങരയിലും മുരിങ്ങൂരിലും കുരുക്ക് രൂപം കൊള്ളാറുണ്ട്.
കൊരട്ടി ലത്തീൻ പള്ളിയുടെ ഭാഗം മുതൽ മുരിങ്ങൂർ വരെയുള്ള ഭാഗത്ത് ശനിയാഴ്ച രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു.
ചിറങ്ങര, മുരിങ്ങൂർ എന്നിവിടങ്ങളിലെ അടിപ്പാതകളും കൊരട്ടിയിലെ മേൽപ്പാലവും അടക്കം മൂന്ന് ഭാഗത്താണ് കൊരട്ടി മേഖലയിൽ പ്രധാനമായ നിർമാണങ്ങൾ നടക്കുന്നത്. ഈ മേഖലയിലെ പ്രധാന പ്രശ്നം സർവിസ് റോഡുകൾ ഇല്ലാത്തതാണ്. ഇത് ഗുരുതരമായ ഗതാഗതപ്രശ്നമാണ് ഉണ്ടാക്കുന്നത്.
വിപുലമായ നിർമാണ പ്രവർത്തനം ആരംഭിക്കും മുമ്പ് ചിറങ്ങര മുതൽ ചാലക്കുടിപ്പാലം വരെ പൂർണമായും സർവിസ് റോഡ് നിർമാണം പൂർത്തീകരിക്കേണ്ടതായിരുന്നു. ഇതിനായി വിവിധ സംഘടനകളും ജനങ്ങളും ശബ്ദമുയർത്തിയിരുന്നെങ്കിലും അധികാരികൾ അവഗണിക്കുകയായിരുന്നു.
ദേശീയ പാതയിൽ കൊരട്ടി മേഖലയിലെ ദുരിതം എന്ന് തീരുമെന്നതിനെപ്പറ്റി യാതൊരു ധാരണയുമില്ല. ഈ മാസം 15 ന് മുമ്പ് കാനകൾ അടക്കമുള്ള അനുബന്ധ പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും അതൊന്നും തീരുന്ന ലക്ഷണമില്ല. ചിറങ്ങരയിലാണ് ആദ്യം പണി ആരംഭിച്ചത്. അതിനിടയിൽ ചിറങ്ങരയിലെ അടിപ്പാതയുടെ നിർമാണത്തിലെ ഗുണമേന്മയില്ലാത്ത കമ്പികൾ വീണ്ടും അഴിച്ച് പണിയുന്നതിനാൽ പ്രവൃത്തികൾ വൈകുകയാണ്. കൊരട്ടിയിലും മുരിങ്ങൂരിലും പ്രാരംഭദശയിൽ തന്നെയാണ്. നിർമാണവുമായി ബന്ധപ്പെട്ട് കലക്ടർ വിളിച്ചു കൂട്ടാമെന്ന് പറഞ്ഞ യോഗം ചേർന്നിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.