തൃശൂർ: ജില്ലയിൽ പലയിടത്തും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ടി.പി. ശ്രീദേവി അറിയിച്ചു. കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. മലിനമായ ആഹാരവും കുടിവെള്ളവും വഴി പകരുന്ന വൈറൽ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ വിഭാഗങ്ങളാണ് കൂടുതൽ കണ്ടുവരുന്നത്. ഹെപ്പറ്റൈറ്റിസ് രോഗാണുക്കൾ ശരീരത്തിലെത്തി രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ 15 മുതൽ 60 ദിവസം വരെയെടുക്കും.
ശരീര വേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റ് ശരീര ഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും. രോഗപ്രതിരോധ പ്രവർത്തനം തുടക്കത്തിൽതന്നെ ആരംഭിക്കുന്നതിലൂടെ രോഗം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനാവും. ഉത്സവാവസരങ്ങളിലും ആഘോഷാവസരങ്ങളിലും പിക്നിക് പോകുമ്പോഴും ഭക്ഷ്യപാനീയ ശുചിത്വത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം. വയറിളക്ക രോഗങ്ങൾ കണ്ടെത്തിയാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.