പാപനാശം തീരത്ത് നിർമാണം പുരോഗമിക്കുന്ന ഫ്ലോട്ടിങ് ബ്രിഡ്ജ്
വർക്കല: പാപനാശത്ത് വീണ്ടും ഫ്ലോട്ടിങ് ബ്രിഡ്ജ് വരുന്നു. കഴിഞ്ഞവർഷം അപകടം നടന്ന സ്ഥലത്താണ് വീണ്ടും സ്ഥാപിക്കുന്നത്. ബ്രിഡ്ജിന്റെ സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കുന്നതിനുള്ള ശിപാർശകൾ സമർപ്പിക്കാൻ കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പുനർനിർമാണം പൂർത്തിയായ ശേഷം കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി പരിശോധന നടത്തുമെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ, സാങ്കേതിക സുരക്ഷാവശങ്ങളിൽ ആശങ്ക ഒഴിയുന്നില്ല.
2024 മാർച്ച് ഒമ്പതിനാണ് ശക്തമായ തിരമാലയിൽ ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നത്. പതിനഞ്ചോളം വിനോദ സഞ്ചാരികളാണ് അന്ന് അപകടത്തിൽപ്പെട്ടത്. തീരത്തുണ്ടായിരുന്നവരും ലൈഫ് ഗാർഡുകളും അവസരോചിതമായി ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തിയതിനാൽ ആളപായമുണ്ടായില്ല. ബ്രിഡ്ജിന്റെ കരാറേറ്റ ട്രിച്ചി കേന്ദ്രമായിട്ടുള്ള ജോയ് വാട്ടർ സ്പോട്സ് എന്ന സ്ഥാപനത്തിനെതിരെ അന്ന് പൊലീസ് കേസെടുത്തിരുന്നെങ്കിലും തുടർനടപടി എങ്ങുമെത്തിയില്ല.
അന്ന് അപകടത്തിന് കാരണമായ സുരക്ഷാപരമായ ആശങ്കകളും കാരണങ്ങളും അതേപടി നിലനിൽക്കെയാണ് സദാസമയവും കൂറ്റൻ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറുന്ന സ്ഥലത്ത് ശാസ്ത്രീയ പഠനങ്ങൾ നടത്താതെ ബ്രിഡ്ജ് സ്ഥാപിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമാണമെന്ന് ആക്ഷേപമുയരുന്നുണ്ട്.
കോഴിക്കോട് എൻ.ഐ.ടി വിദഗ്ദ്ധരെ കാണിക്കാനെന്ന പേരിൽ ഫെബ്രുവരിയിൽ പാപനാശം തീരത്തോട് ചേർന്നുള്ള ബലിമണ്ഡപത്തിന് സമീപം ബ്രിഡ്ജിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഇതിന്റെ പ്രവൃത്തി പുരോഗമിക്കവേ കൂറ്റൻ തിരയിലകപ്പെട്ട ഫ്ലോറിങ് ടൈലുകൾ വേർപെടുകയും ബ്രിഡ്ജ് തകരുകയും ചെയ്തിരുന്നു. ഇതോടെ നിർമാണത്തിൽ ആശങ്കയിലാണ് നാട്ടുകാരും.
തിരമാലകളുടെ ശരാശരി ഉയരം 0.5 മീറ്റർ മുതൽ 1.3 മീറ്റർ വരെയെന്നും ഉറപ്പുവരുത്തണം, ഒരു സമയം ബ്രിഡ്ജിൽ കയറാവുന്ന പരമാവധി വിനോദസഞ്ചാരികളുടെ എണ്ണം 50-60 എന്ന നിലയിൽ പാലിക്കണം തുടങ്ങിയ മാർഗനിർദേശങ്ങൾ നിലവിലുണ്ട്. ഈ വ്യവസ്ഥകൾ പാലിക്കപ്പെടുമോ എന്നതാണ് ഉയരുന്ന ചോദ്യം.
സാങ്കേതിക, സുരക്ഷാവശങ്ങൾ കൃത്യമായി വിശദീകരിക്കാൻ അധികൃതർക്ക് കഴിയാത്തതും ആശങ്ക ഇരട്ടിയാക്കുന്നു. ബീച്ചിന്റെ സൗന്ദര്യത്തെ ഹനിക്കാത്തവിധം ആൾത്തിരക്കൊഴിഞ്ഞതും തിരമാലയുടെ ശക്തി കുറഞ്ഞതുമായ മറ്റൊരു ഭാഗത്തേക്ക് ഫ്ലോട്ടിങ് ബ്രിഡ്ജ് മാറ്റണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.