തിരുവനന്തപുരം: സഹകരണ മേഖലയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അവലോകന യോഗങ്ങൾ പുനഃക്രമീകരിച്ച് സഹകരണ വകുപ്പ്. ജില്ല ജോയന്റ് രജിസ്ട്രാർ (ജനറൽ), അസി. രജിസ്ട്രാർ (ജനറൽ) എന്നിവരുടേത് അടക്കമുള്ള പ്രവൃത്തി അവലോകനയോഗ നടപടികളാണ് പുനഃക്രമീകരിച്ച് ഉത്തരവിറക്കിയത്. സംസ്ഥാനതലത്തിൽ സഹകരണ സംഘം രജിസ്ട്രാറും ജില്ലതലത്തിൽ ജോയന്റ് രജിസ്ട്രാർമാരും (ജനറൽ) നടത്തേണ്ട അവലോകന യോഗങ്ങൾ എങ്ങനെയാകണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. സഹകരണ സ്ഥാപനങ്ങളുടെ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകുന്നതിന് അവലോകന യോഗങ്ങൾ കുറ്റമറ്റതായി നടത്തണമെന്ന നിലപാടിലാണ് സഹകരണ വകുപ്പ്.
പ്രതിമാസയോഗം അഞ്ചാം തീയതിക്കകം സഹകരണ രജിസ്ട്രാർ അല്ലെങ്കിൽ ജില്ലകളുടെ ചുമതലയുള്ള അഡീഷനൽ രജിസ്ട്രാറുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേരണം. ജില്ലതലത്തിൽ അസി. രജിസ്ട്രാർ (ജനറൽ) മാരുടെ യോഗം ഇതിന് മുമ്പായി നടത്തണം. ഫയൽ തീർപ്പാക്കൽ, ഓൺലൈൻ പരിശോധനകളുടെ പുരോഗതി, സർക്കാറിലേക്കുള്ള കുടിശ്ശിക, അന്വേഷണങ്ങളുടെ സ്ഥിതി, പ്ലാൻ ഫണ്ട് വിനിയോഗ പുരോഗതി തുടങ്ങിയവയായിരിക്കണം അവലോകന യോഗ അജണ്ടകൾ. ത്രൈമാസ അവലോകനയോഗം എല്ലാ വർഷവും ഏപ്രിൽ, ജൂലൈ, ഒക്ടോബർ, ജനുവരി മാസങ്ങളിൽ 15ാം തീയതിക്കുമുമ്പ് ചേരണം. ജില്ലകളുടെ ചുമതലയുള്ള അഡീഷനൽ രജിസ്ട്രാറുടെ അധ്യക്ഷതയിൽ മൂന്ന് മേഖലകളായി തിരിച്ചുവേണം അവലോകനം നടത്തേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.