തിരുവനന്തപുരം: 2020-21ലെ സസ്യജനിതക സംരക്ഷണത്തിന് ദേശീയ അവാർഡ് വിതുര മണിതൂക്കി ഗോത്രവർഗ കോളനിയിലെ പടിഞ്ഞാറ്റിൻകര കുന്നുംപുറത്ത് വീട്ടിൽ പരപ്പിക്ക്. മക്കൾ തൂക്കി എന്ന പ്രത്യേക ഇനം പൈനാപ്പിൾ സംരക്ഷിച്ചുവളർത്തിയതിനാണ് അവാർഡ്. 1.5 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. സെപ്റ്റംബർ 12ന് ന്യൂഡൽഹിയിൽ അവാർഡ് സമ്മാനിക്കും. സാധാരണ പൈനാപ്പിളുകളില്‍ നിന്ന് വ്യത്യസ്തമായി മക്കള്‍ വളര്ത്തിയെന്നറിയപ്പെടുന്ന ഈ പൈനാപ്പിള്‍, ചുവടുഭാഗത്ത് വൃത്താകാരത്തില്‍ അടുക്കിവെച്ച നാലോ അഞ്ചോ ചക്കകളുണ്ടാകും. അതിനു മുകളിലായി നീണ്ടുകൂര്‍ത്ത അഗ്രവുമായി അമ്മച്ചക്കയുമുണ്ടാകും. തലയില്‍ കൂമ്പിനുപകരം കുന്തം പോലെ തള്ളിനില്ക്കുന്ന അറ്റമുള്ളതുകൊണ്ട് കൂന്താണി എന്ന വിളിപ്പേരുമുണ്ട്. വനംവകുപ്പിന്റെ ഫോറസ്റ്ററായ ഗംഗാധരന് കാണിയുടെ അമ്മയാണ് പരപ്പി.
കൃഷിമന്ത്രി പി. പ്രസാദിന്റെ നിർദേശപ്രകാരം ഫാം ഇൻഫർമേഷൻ ബ്യൂറോയാണ് അപേക്ഷ നൽകിയത്. കൃഷിമന്ത്രി ഔദ്യോഗിക വസതിയിലേക്ക് താമസം മാറുന്ന ദിവസം പരപ്പിയും കുടുംബവും കൃഷിമന്ത്രിക്ക് സമ്മാനിച്ച പ്രത്യേക ഇനം പൈനാപ്പിൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ദേശീയ അവാർഡിന് അപേക്ഷിക്കാൻ മന്ത്രി നിർദേശിച്ചത്. ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫിസർ ആശാ എസ്. കുമാറും സംഘവും കഴിഞ്ഞദിവസം പരപ്പിയുടെ വീട്ടിലെത്തി അനുമോദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.