കഴക്കൂട്ടം: ബ്രേക്ക് നഷ്ടപ്പെട്ട കെ.എസ്.ആർ.സി ബസ് മൂന്ന് വാഹനങ്ങളിലിടിച്ച് വഴിയാത്രക്കാരടക്കം ഇരുപതോളം പേർക്ക് പരിക്ക്. രണ്ടു സ്ത്രീകളുടെ നില ഗുരുതരം. രണ്ട് കെ.എസ്.ആർ.ടി.സി ബസുകളും പാൽ വണ്ടിയും ബൈക്കുമാണ് അപകടത്തിൽപെട്ടത്.
പഴയ ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ജങ്ഷനിൽ ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് ആറ്റിങ്ങൽ ഭാഗത്തുനിന്ന് വന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പിൽ നിർത്തി ആളെ ഇറക്കുന്നതിനിടെ പിന്നാലെയെത്തിയ ബ്രേക് നഷ്ടപ്പെട്ട ബസ് ഇടിച്ചത്. പാൽവണ്ടിയിലും സമീപത്തെ ബൈക്കിലും ഇടിച്ച് മരത്തിലിടിച്ചാണ് ബസ് നിന്നത്.
രാജീവ് കുമാർ (44), വിജയകുമാരി അമ്മ (64), സംഗീത (31), സുജി (36), ആതിര (38), ബിന്ദു (37), സലോമി (42), അസൂറ ബീവി (46), ദീപു (20), സുലൈമാൻ (52), മോഹനൻ (69), സൈനുദ്ദീൻ (75), രജിമോൾ (42), മനു (39), ജെസ്സി (64), ജിഷ്ണു (29), ആതിര (37), അഭയ (20), ഗുരുനാഥൻ (70), വൈശാഖ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടു സ്ത്രീകൾക്ക് ഗുരുതരമായ പരിക്കുണ്ട്. പരിക്കേറ്റവരെ കൂടുതൽ ആമ്പുലൻസുകളെത്തി മെഡിക്കൽ കോളജിലും സമീപത്തെ വിവിധ ആശുപത്രികളിലും എത്തിക്കുകയായിരുന്നു. പലർക്കും ബസിന്റെ കമ്പിയിൽ തലയിടിച്ചാണ് പരിക്കേറ്റത്.
അപകടത്തിൽപ്പെട്ട മൂന്ന് വണ്ടികളും ഒരേ ദിശയിലായിരുന്നു. അൽപം അകലെവെച്ച് ബ്രേക്ക് നഷ്ടമായപ്പോൾ തന്നെ ബസ് ഡ്രൈവർ കൈവീശി എല്ലാവരും മാറണമെന്ന് ആവശ്യപ്പെടുന്നതും കണ്ടതായി നാട്ടുകാർ പറഞ്ഞു. റോഡ് നിർമാണം നടക്കുന്നതിനാൽ എല്ലാ വാഹനങ്ങളും പഴയ ദേശീയപാത വഴിയാണ് കടത്തി വിട്ടിരുന്നത്. നിർത്തിയിരുന്ന വാഹനങ്ങളിലിടിച്ചതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.