തിരുവനന്തപുരം: ജനവാസ മേഖലയിലേക്ക് മലിനജലം ഒഴുക്കുന്നെന്ന പരാതിയിൽ തിരുവനന്തപുരം മൃഗശാലക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നോട്ടീസ്. മലിനജല ശുദ്ധീകരണ പ്ലാന്റ് ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന് നിർദേശിച്ചാണ് നോട്ടീസ് നൽകിയത്. മൃഗശാലയുടെ പ്രവർത്തനം കുറ്റകരവും ശിക്ഷാർഹവുമെന്നാണ് നോട്ടീസിൽ പരാമർശിക്കുന്നത്.
എന്നാൽ, അറ്റകുറ്റപ്പണി നടത്തി രണ്ടാഴ്ച മുമ്പ് പ്രവർത്തനക്ഷമമാക്കിയെന്നും ഇതിനുശേഷമാണ് മലിനീകരണ നിയന്ത്രണ ബോഡിന്റെ നോട്ടീസ് ലഭിച്ചതെന്നും മൃഗശാല ഡയറക്ടർ അറിയിച്ചു. നോട്ടീസിന് മറുപടി നൽകുമെന്നും ബോർഡിന്റെ പ്രതിനിധികൾ നേരിട്ടെത്തി വിലയിരുത്തണമെന്നും ആവശ്യപ്പെട്ട് കത്ത് നൽകുമെന്നും ഡയറക്ടർ അറിയിച്ചു.
ചട്ടവിരുദ്ധമായാണ് മൃഗശാല പ്രവർത്തിക്കുന്നതെന്നും നോട്ടീസിൽ പറയുന്നു. മലിനജലം ആമയിഴഞ്ചാൻ തോട്ടിലേക്ക് ഒഴുക്കുന്നെന്നാണ് പരാതി. മൃഗശാലയിലെ മലിനജല ശുദ്ധീകരണ പ്ലാന്റ് പ്രവർത്തനരഹിതമായിട്ട് ആറു വർഷമായി. വിഷയത്തിൽ നേരത്തെ കോർപറേഷൻ മൃഗശാലക്ക് അര ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. പ്രതിദിനം ഒന്ന ലക്ഷം ലിറ്റർ മലിനജലമാണ് ആമയിഴഞ്ചാനിലേക്ക് ഒഴുക്കിയത്. ഈ വിവരങ്ങൾ സാധൂകരിക്കുന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠന റിപ്പോർട്ടും പുറത്തുവിട്ടിരുന്നു.
2024 ആഗസ്റ്റ് 13ന് മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. മൃഗാശുപത്രിയിലെ ബയോ മെഡിക്കൽ മാലിന്യം നിർമാർജനം ചെയ്യുന്നത് ശാസ്ത്രീയമല്ലെന്നും കണ്ടെത്തി. മലിനജല ശുദ്ധീകരണ പ്ലാന്റ് ഉടൻ പ്രവർത്തനക്ഷമമാക്കണണെന്ന് കാണിച്ച് നോട്ടീസ് നൽകി ആന്റുമാസം പിന്നിട്ടിട്ടും മുന്നറിയിപ്പ് മൃഗശാല അവഗണിക്കു കയായിരുന്നത്രേ. അതേസമയം, വിഷയം ശ്രദ്ധയിപെട്ടപ്പോൾ തന്നെ അറ്റകുറ്റപ്പണിക്കായി നടപടികൾ ആരംഭിച്ചെന്നും ഫെബ്രുവരിയിൽ ടെണ്ടർ ക്ഷണിച്ച് രണ്ടാഴ്ച മുമ്പ് പൂർത്തിയാക്കി പമ്പിങ് ശാസ്ത്രീയമായി ആരംഭിച്ചെന്നും മൃഗശാല അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.