നെടുമങ്ങാട്: അരുവിക്കര ഡാമിന്റെ സംഭരണ ശേഷി വർധിപ്പിക്കുന്നതിനുള്ള ഡ്രഡ്ജിങ് തുടങ്ങി. ഡാമും ആവാസവ്യവസ്ഥയും സംരക്ഷിച്ച് ഒരു മില്യൺ ക്യൂബിക് മീറ്റർ ജലം ശേഖരിക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. തലസ്ഥാന നഗരിയുടെ പ്രാധാന ജലസ്രോതസ്സായ അരുവിക്കര ഡാമിലെ റിസർവോയറിൽ അടിഞ്ഞുകൂടിയ എക്കൽ, മണ്ണ്, ചെളി, മറ്റ് പാഴ്ച്ചെടികൾ എന്നിവ നീക്കി സംഭരണശേഷി കൂട്ടാനുള്ള നടപടികൾക്കാണ് തുടക്കംകുറിച്ചത്.
ഡാം നിർമിതമായ ശേഷം ആദ്യമായാണ് ഇത്തരം നടപടി. ഡാമിന്റെ സംഭരണ ശേഷിയുടെ ഏകദേശം 50 ശതമാനത്തോളം മണ്ണും എക്കലും അടിഞ്ഞ സാഹചര്യത്തിലാണിത്. ഡിസംബർ 11 ന് ഡ്രഡ്ജിങ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തിരുന്നു. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്പ്മെൻറ് കോർപറേഷനാണ് നടത്തിപ്പ് ചുമതല.
കരാർ ഏറ്റെടുത്ത ഗുജറാത്ത്, അഹമ്മദാബാദ് ഡിവൈൻ ഷിപ്പിങ് സർവിസസ് എന്ന കമ്പനിയാണ് റിസർവോയർ നവീകരിക്കുന്നത്. അടിഞ്ഞുകൂടിയ ചളിയും മണ്ണും നീക്കം ചെയ്ത് ആഴംകൂട്ടി കൂടുതൽ ജലം സംഭരിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ സംഭരണശേഷി 50 ശതമാനം വർധിപ്പിക്കാൻ കഴിയുമെന്ന് ജി. സ്റ്റീഫൻ എം.എൽ.എ പറഞ്ഞു. രണ്ട് ദശലക്ഷം മീറ്റർ ക്യൂബാണ് സംഭരണശേഷി.
ആദ്യഘട്ടത്തിൽ ഡാമിന്റെ 18 കിലോമീറ്ററോളം ദൂരത്തിലുള്ള റിസർവോയർ ശുചിയാക്കും. കൂവക്കുടി പാലത്തിന്റെ ഭാഗം, കാളിയാർമൂഴി തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് 50 തൊഴിലാളികളാണ് ആധുനിക യന്ത്രങ്ങളുടെ സഹായങ്ങോടെ ശുചീകരണത്തിനിറങ്ങിയത്.
ഒരു ദിവസം 240 മുതൽ 800 ക്യൂബിക് മീറ്റർ വരെ മണ്ണ് റിസർവോയറിൽ നിന്ന് പമ്പുചെയ്ത് മാറ്റും. ചെളിവെള്ളം പ്രത്യേക ബണ്ട്കെട്ടി തയ്യാറാക്കിയ നാല് ചെറുകുളങ്ങളിൽ നിറച്ച് ചളി മാറ്റിയ ശേഷം ജലസംഭരണിയിലേക്ക് കടത്തിവിടും. കുഴിച്ചെടുക്കുന്ന മണൽ പാസ് മുഖേന ആവശ്യകാർക്ക് നൽകും. ഓട്, ചെടിച്ചട്ടി നിർമ്മാതാക്കൾക്ക് ചളിമണ്ണ് നൽകും.
പായൽ മറ്റ് പാഴ്ച്ചെടികൾ കേരള കാർഷിക സർവകലാശാലയുമായി സഹകരിച്ച് സാങ്കേതിക സഹായത്തോടെ വളമാക്കി കർഷകർക്ക് നൽകും. ഇതിൽ നിന്ന് സർക്കാരിന് 713. 88 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.