വായ്പ തിരിച്ചടവ് വൈകിയതിനെ തുടര്‍ന്ന് യേശുദാസിനെ ബാങ്കധികൃതർ വീടിന് പുറത്താക്കിയ നിലയിൽ
വെള്ളറട: വായ്പ തിരിച്ചടക്കാന്‍ വൈകിയതിനെ തുടര്‍ന്ന് വയോധികനെ വീട്ടില്‍നിന്ന് പുറത്താക്കി സീല്‍ ചെയ്തു. വെള്ളറടക്ക് സമീപം നാടാര്കോണത്ത് ജിനുഭവനില്‍ യേശുദാസാണ്(56) ബാങ്കിന്റെ ദുരവസ്ഥക്കിരയായത്. നെയ്യാറ്റിന്‍കര അര്‍ബന്‍ ബാങ്കില്‍ നിന്ന് 2013ലാണ് ഒന്നരലക്ഷം രൂപ ഇദ്ദേഹം വായ്പയെടുത്തത്. പലതവണകളായി 1,80,000 രൂപയോളം തിരിച്ചടച്ചു. കോവിഡും വൃക്കരോഗിയായ ഭാര്യയുടെ ചികിത്സയും മൂലം തിരിച്ചടവ് മുടങ്ങി.
ഒരുമാസം മുമ്പ് ഭാര്യ മരിച്ചു. വായ്പ അടക്കുന്നതിന് പലതവണ നോട്ടീസ് വന്നിരുന്നെങ്കിലും മകന് ജിനു വിവരങ്ങള്‍ യേശുദാസിനോട് പറഞ്ഞിരുന്നില്ല. നിര്‍മാണ തൊഴിലാളിയായ യേശുദാസ് കഴിഞ്ഞദിവസം ജോലികഴിഞ്ഞ് മടങ്ങിയപ്പോള്‍ ബാങ്കുകാരെത്തി വീട് സീല്‍ ചെയ്ത് മടങ്ങുകയായിരുന്നു. ഈ സമയം ജിനുവും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും ബാങ്കിന്റെ നടപടിക്രമങ്ങള്‍ക്ക് വിധേയരായി ഇവര്‍ വീടുവിട്ടിറങ്ങി. യേശുദാസ് ഉടുതുണിക്ക് മറുതുണി പോലും ഇല്ലാതെ സമീപത്തെ ബന്ധുവീട്ടിലാണ് കഴിഞ്ഞദിവസം അന്തിയുറങ്ങിയത്.
ബാങ്കില്‍നിന്ന് വായ്പ എടുക്കുന്നവര്‍ക്ക് തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തില്‍ കടാശ്വാസ കമീഷനിലൂടെ പലിശയിലും മുതലിലും ഇളവ് നല്‍കുന്നുണ്ട്. അതേസമയം കിട്ടുന്ന തുകകള്‍ കൂട്ടിവെച്ച് കടങ്ങള്‍ വീട്ടിപ്പോകുന്ന പലരും ഇതിനുള്ള അപേക്ഷക്ക് അര്ഹരല്ലാതാവുകയാണ്. സര്‍ക്കാര്‍തലത്തില്‍ വിഷയം പഠിച്ച് ഉചിത നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.