കൽപറ്റ: പഴയ ബസ് സ്റ്റാൻഡിൽ മാലിന്യ ടാങ്ക് പൊട്ടി മലിനജലം റോഡിലേക്ക് ഒഴുകുന്നതായി പരാതി. അസഹ്യമായ ദുർഗന്ധം കാരണം യാത്രക്കാരും വ്യാപാരികളും ദുരിതത്തിലാണ്. നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം.
പഴയ ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറുന്ന വഴിയാണിത്. ദുർഗന്ധം കാരണം മൂക്കുപൊത്തി വേണം ഇതിലൂടെ യാത്ര ചെയ്യാൻ. കഴിഞ്ഞ ഒരാഴ്ചയായി ബസ് സ്റ്റാൻഡ് സമീപത്തെ വ്യാപാരികളും യാത്രക്കാരും ദുർഗന്ധത്താൽ പൊറുതിമുട്ടുകയാണ്. ബസ് സ്റ്റാൻഡിനുള്ളിലെ ഹൈടെക് ശൗചാലയത്തിൽ നിന്നുള്ള മാലിന്യമാണ് റോഡിലൂടെ ഒഴുകി തോടിലേക്ക് പോകുന്നതെന്നാണ് ആക്ഷേപം.
തോട് ഒഴുകിപ്പോകുന്ന ഭാഗങ്ങളിലുള്ളവർ വെള്ളം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. മഴപെയ്യുമ്പോൾ വെള്ളവും മാലിന്യവും കൂടിക്കലർന്ന് റോഡിലൂടെ ഒഴുകും. എന്നാൽ, ഈ മാലിന്യം ബസ് സ്റ്റാൻഡിലെ ശൗചാലയത്തിൽ നിന്നുള്ളതല്ലെന്നാണ് നഗരസഭയുടെ വിശദീകരണം. മലിന ജലം ഒഴുകുന്നത് രോഗങ്ങൾ പകരാൻ സാധ്യത ഉള്ളതിനാൽ അടിയന്തര നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.