കണ്ണൂർ: മുൻ എ.ഡി.എം കെ. നവീൻബാബുവിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നാലു ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കും. ഇതിനു മുന്നോടിയായി കണ്ണൂർ ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള എസ്.ഐ.ടി ഉടൻ യോഗം ചേരും. യോഗം അംഗീകാരം നൽകുന്നതോടെ കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നവീൻബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ ഹൈകോടതിയെ സമീപിച്ചതോടെയാണ് കുറ്റപത്രം നൽകുന്ന നടപടികൾ മന്ദഗതിയിലായത്. ഹൈകോടതി സിംഗിൾ ബെഞ്ചിനു പിന്നാലെ ഡിവിഷൻ ബെഞ്ചും സി.ബി.ഐ അന്വേഷണ ആവശ്യം തള്ളിയിരുന്നു. ഹൈകോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെ സമർപ്പിച്ച കേസ് ഡയറി തിരികെ ലഭിച്ചതോടെയാണ് കുറ്റപത്രം തയാറാക്കുന്ന നടപടികൾ പുനരാരംഭിച്ചത്.
എ.ഡി.എമ്മിന്റെ മരണം ആത്മഹത്യയെന്നാണ് കുറ്റപത്രത്തിലുമുള്ളതെന്നാണ് സൂചന. പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച എ.ഡി.എമ്മിന് കലക്ടറേറ്റിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ പ്രസംഗത്തിൽ മനംമടുത്താണ് ആത്മഹത്യയെന്നും കുറ്റപത്രത്തിലുണ്ട്. ദിവ്യയുടെ പരാമർശത്തിനു കാരണമായ പെട്രോൾ പമ്പ് ഉടമ ടി.വി. പ്രശാന്ത് ഉൾപ്പെടെ കേസിൽ മറ്റ് പ്രതികളൊന്നുമില്ലെന്നുമാണ് സൂചന.
എ.ഡി.എമ്മിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്ന് കുടുംബം കോടതിയിലുന്നയിച്ച ആരോപണങ്ങൾ പൂർണമായും തള്ളുന്നതു കൂടിയാണ് കുറ്റപത്രം. ഡി.ഐ.ജിയുടെ മേൽനോട്ടത്തിൽ സിറ്റി പൊലീസ് കമീഷണർ പി. നിധിൻ രാജ്, അസി. കമീഷണർ ടി.കെ. രത്നകുമാർ, ടൗൺ എസ്.എച്ച്.ഒ ശ്രീജിത് കൊടേരി തുടങ്ങിയ ഏഴംഗ സംഘമാണ് കേസന്വേഷിക്കുന്നത്.
കണ്ണൂർ എ.ഡി.എമ്മായിരിക്കെ കഴിഞ്ഞ ഒക്ടോബർ 15നാണ് നവീൻബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതോടെ പുതിയ വിവാദങ്ങൾക്ക് തുടക്കമിടാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.