തളിപ്പുഴ പൂക്കോട് കുന്നിൽ ചെങ്കുത്തായ മലഞ്ചെരുവിൽ നിർമിച്ച വില്ല റിസോർട്ടുകൾ
വൈത്തിരി: കെട്ടിട നിർമാണ പെർമിറ്റ് ഇല്ലാതെ തളിപ്പുഴ പൂക്കോട് കുന്നിൽ ചെങ്കുത്തായ മലഞ്ചെരുവിൽ നിർമിച്ച വില്ല റിസോർട്ടുകൾ അപകട ഭീഷണി ഉയർത്തുന്നു. ശക്തമായ പേമാരിയിൽ ഏതു നിമിഷവും തകർന്നു വീഴാവുന്ന പത്തു കെട്ടിടങ്ങൾ ഭീതിയുയർത്തുന്ന അവസ്ഥയിലാണ്.
ഇടതു മുന്നണി ഭരിക്കുന്ന വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വീടിനു തൊട്ടടുത്താണ് പെർമിറ്റോ മറ്റു രേഖകളോ ഇല്ലാതെ ഒമ്പതാം വാർഡിൽ 115 /40, 115/40 /1, 115/40.60 തുടങ്ങിയ സർവേ നമ്പറിൽ പെട്ട സ്ഥലത്ത് 10 വൻ വില്ലകൾ വില്ലകൾ ഉയർന്നുവന്നത്. 80 ശതമാനത്തിനു മുകളിൽ ചെരിവുള്ള ചെങ്കുത്തായ മലഞ്ചെരിവാണ് ഈ പ്രദേശം.
ചരിഞ്ഞു കിടക്കുന്ന കുന്നിൻ ചരിവ് അടുക്കുകളാക്കി മുറിച്ച് 14 മീറ്ററോളം താഴ്ചയിൽ തൂൺ നിർമിച്ച് ഇതിന്റെ മുകൾ വശത്താണ് 2020ൽ റിസോർട്ടിന് വേണ്ടി വില്ലകളുടെ രൂപത്തിൽ കെട്ടിടം പണി ആരംഭിച്ചത്. അന്നുതന്നെ നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. പത്തു വില്ലകളിൽ ഒരെണ്ണത്തിനു പെർമിറ്റും പഞ്ചായത്ത് നമ്പറും 2021ൽ ലഭ്യമാക്കി നിയമവിധേയമാക്കിയിട്ടുണ്ട്.
കനത്ത മഴ പെയ്താൽ ഈ കെട്ടിടങ്ങളുടെ നേരെ താഴെ താമസിക്കുന്ന കുടുംബങ്ങൾ മാറിത്താമസിക്കുകയാണ് പതിവ്. പഞ്ചായത്തിലെ പത്തു വില്ലകളിൽ ഒരെണ്ണത്തിനു മാത്രമാണ് നമ്പർ ലഭിച്ചത്. വ്യാവസായിക റിസോർട്ട് ആവശ്യത്തിന് നിർമിച്ച കെട്ടിടം ഗാർഹികം എന്ന് കാണിച്ചാണ് പെർമിറ്റ് നൽകിയിട്ടുള്ളത്.
പ്രദേശവാസികളുടെ ശക്തമായ എതിർപ്പു നിലനിൽക്കുന്ന സമയത്താണ് മൂന്നു കെട്ടിടങ്ങൾക്കു പെർമിറ്റിന് വേണ്ടി നികുതി സ്വീകരിച്ചത്. സിപിഎം, ഡി.വൈ.എഫ്.ഐ പ്രാദേശിക യോഗങ്ങളിൽ പഞ്ചായത്തിന്റെ ഇരട്ടത്താപ്പിനെതിരെ ചർച്ച ഉയർന്നിരുന്നു. സി.പി.എം ഭരിക്കുന്ന പഞ്ചായത്തായിട്ടും അണികൾക്കുപോലും എതിർക്കാൻകഴിയാത്ത സാഹചര്യമാണുള്ളത്.
നേരത്തെ ആക്ഷൻ കമ്മിറ്റി ഉണ്ടാക്കിയിരുന്നുവെങ്കിലും പിന്നീട് ഇല്ലാതായി.ബാക്കി വരുന്ന ആറു വില്ലകൾക്ക് അനുമതി നൽകരുതെന്ന ആവശ്യം ശക്തമാണ്. കെട്ടിടങ്ങൾക്ക് എട്ടു മീറ്റർ ഉയര പരിധി വെച്ചിരിക്കെ ഉണ്ടാക്കിയ വില്ലകളെല്ലാം പത്തു മീറ്ററിലധികം ഉയരമുണ്ട്. പഞ്ചായത്തിലെ എൻജിനീയറടക്കം പലഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് നിയമവിരുദ്ധ പ്രവൃത്തികൾ നടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
ഇതിനിടെ വില്ലകൾ നിൽക്കുന്നിടത്ത് സ്വിമ്മിങ് പൂള് നിർമിക്കാൻ പണി തുടങ്ങുകയും പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു. പ്രദേശ വാസികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഉടമകൾ പിന്മാറുകയായിരുന്നു. വില്ലകളുടെ സമീപത്തുള്ള ചില വീടുകളുടെ ചുമരുകൾ വിണ്ടുകീറുകയും മതിലുകൾ ഇടിയുകയും ചെയ്തിട്ടുണ്ട്.
അനധികൃത കെട്ടിട നിർമാണത്തിനെതിരെ പഞ്ചായത്ത് അധികൃതർ, എൽ.എസ്.ജി.ഡി ജോണിന്റെ ഡയറക്ടർ, വില്ലേജ് ഓഫിസർ, ദുരന്ത നിവാരണ അതോറിറ്റി, വൈദ്യതി വകുപ്പ്, ആർ.ഡി., ജില്ല കലക്ടർ, മുഖ്യമന്ത്രി എന്നിവർക്ക് പ്രദേശവാസികൾ പരാതി നൽകിയിട്ടുണ്ട്. കലക്ടർക്ക് ലഭിച്ച പരാതിയിൽ പ്രസ്തുത സ്ഥലത്തു നിർമാണപ്രവൃത്തികൾ നിർത്തിവെക്കാൻ ഉത്തരവായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.