വയനാട് അമരക്കുനി ജനവാസകേന്ദ്രത്തിൽ നിന്ന് പിടികൂടിയ പെൺകടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചപ്പോൾ
കൽപറ്റ: ചുണ്ടേൽ ആനപ്പാറയിൽ കടുവ ഭീതി ഒഴിയുന്നില്ല. മാസങ്ങൾക്കു മുമ്പ് തള്ളക്കടുവയും കുട്ടികളും ഭീതി പടർത്തിയ ആനപ്പാറയിൽ ചെറിയൊരു ഇടവേളക്ക് ശേഷമാണ് കഴിഞ്ഞ ദിവസം കടുവ പശുവിനെ കൊന്നുതിന്നത്. വൈത്തിരി, മേപ്പാടി ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ് കടുവ സാന്നിധ്യമുള്ള പ്രദേശം. തോട്ടം തൊഴിലാളിയായ ഈശ്വരന്റെ പശുവിനെ കുറച്ച് ദിവസം മുമ്പ് കാണാതായിരുന്നു. ശനിയാഴ്ച ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പശുവിന്റെ ജഡം കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിൽ കടുവയുടെ കാൽപാടുകളും കണ്ടെത്തി. നിരീക്ഷണത്തിനായി വനംവകുപ്പ് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം ഒക്ടോബർ 21ന് ഹാരിസൺ എസ്റ്റേറ്റ് ബംഗ്ലാവിന് സമീപം മൂന്നു പശുക്കളെ കടുവ കൊന്നതോടെയാണ് ആനപ്പാറ കടുവഭീതിയിലാകുന്നത്. തുടർന്നങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികളായിരന്നു പ്രദേശവാസികൾക്ക്. പ്രദേശത്ത് സ്ഥാപിച്ച കാമറയിൽ തള്ളക്കടുവയും മൂന്നു കുട്ടികളും കുടുങ്ങിയതോടെ പ്രദേശത്തുകാരുടെ ഭീതി ഇരട്ടിച്ചു.
പ്രദേശത്ത് തമ്പടിച്ച കടുവകൾ പിന്നീട് വളർത്തുമൃഗങ്ങളെയൊന്നും ആക്രമിച്ചില്ലെങ്കിലും നിരീക്ഷണത്തിൽ കടുവയും കുഞ്ഞുങ്ങളും പ്രദേശത്ത് തുടരുന്നുണ്ടെന്ന് ബോധ്യമായതോടെ ഇവയെ പിടികൂടാൻ ഒക്ടോബർ 28-ന് കർണാടകത്തിൽനിന്ന് എത്തിച്ച വലിയ കൂട് സ്ഥാപിച്ചു. എന്നാൽ ദിവസങ്ങളോളം കാത്തിരുന്നെങ്കിലും കടുവകൾ കൂട്ടിൽ കുടുങ്ങിയില്ല. പിന്നീട് കാൽപാടുകൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ നവംബർ 20 ഓടെ കടുവ കുടുംബം താമരശ്ശേരി ചുരം ഭാഗത്തേക്ക് നീങ്ങിയെന്ന് സ്ഥിരീകരിച്ചു. ഇതോടെ കടുവഭീതി ഒഴിഞ്ഞെന്നു സമാധാനിച്ചിരിക്കുമ്പോഴാണ് പ്രദേശത്ത് വീണ്ടും പശുവിനെ കൊന്നത്. പ്രദേശത്തെ എസ്റ്റേറ്റുകൾ കാടുപിടിച്ചു കിടക്കുന്നത് വന്യമൃഗങ്ങളുടെ സാന്നിധ്യത്തിന് കാരണമാവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.