കൽപറ്റ: വയനാട് ഗവ. മെഡിക്കൽ കോളജ് മടക്കിമലയിലെ ഭൂമിയിൽ സ്ഥാപിക്കണമെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. യു.ഡി.എഫ് ഭരണകാലത്ത് മാസങ്ങളോളം ചർച്ചചെയ്ത് വയനാടിന്റെ മധ്യഭാഗത്ത് കണ്ടെത്തിയ ഭൂമിയാണിത്.
ജില്ലയിലെ എല്ലാ ജനങ്ങൾക്കും കൂടുതൽ യാത്ര ചെയ്യാതെ എത്താൻ കഴിയുന്ന സ്ഥലമാണ് മടക്കിമല. ഒരു തർക്കവും ഇല്ലാത്ത ഈ ഭൂമിയിൽ തന്നെ മെഡിക്കൽ കോളജ് സ്ഥാപിക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടുപോകണം.
വയനാട്ടുകാരുടെ പൊതുവികസന പദ്ധതിയായി കണ്ട് പ്രാദേശിക വാദങ്ങൾ ഒഴിവാക്കണമെന്നും ഇക്കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും ജനകീയ സമിതി നടത്തുന്ന എല്ലാവിധ സമരങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്നും എം.എൽ.എ വ്യക്തമാക്കി.
വയനാട് മെഡിക്കല്‍ കോളജ് ജില്ലയിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ മടക്കിമലയില്‍ തന്നെ സ്ഥാപിക്കണമെന്ന് അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് തറക്കല്ലിട്ട 900 കോടി രൂപയോളം വരുന്ന ബൃഹത്പദ്ധതി പിന്നീട് അട്ടിമറിക്കുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് റോഡ് പ്രവൃത്തിയടക്കം ആരംഭിച്ചതിന് ശേഷമാണ് ഇല്ലാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ മെഡിക്കല്‍ കോളജ് മടക്കിമലയില്‍ നിന്ന് മാറ്റാനുള്ള നീക്കം ആരംഭിച്ചത്.
വയനാട് ഗവ. മെഡിക്കല്‍ കോളജിനായി കോട്ടത്തറ വില്ലേജില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് ദാനം ചെയ്ത 50 ഏക്കര്‍ ഭൂമിയില്‍ പ്രകൃതിദുരന്ത സാധ്യതയുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജി.എസ്.ഐ) റിപ്പോര്‍ട്ട് ചെയ്‌തെന്ന പ്രചാരണം തെറ്റാണെന്ന് നേരത്തേ തെളിഞ്ഞതാണ്. അതിനാൽ, മടക്കിമലയിലെ ഭൂമിയില്‍ തന്നെ മെഡിക്കല്‍ കോളജ് സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ടി. സിദ്ദിഖ് എം.എൽ.എ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.