കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജ് ജില്ലയിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ മടക്കിമലയില്‍ തന്നെ സ്ഥാപിക്കണമെന്ന് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ ആവശ്യപ്പെട്ടു.
ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി കാണണം. മെഡിക്കല്‍ കോളജിനായി നടത്തുന്ന എല്ലാ ജനകീയ പോരാട്ടങ്ങള്‍ക്കും പിന്തുണ നല്‍കും. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് തറക്കല്ലിട്ട 900 കോടി രൂപയോളം വരുന്ന ബൃഹത്പദ്ധതി പിന്നീട് അട്ടിമറിക്കുന്നതാണ് കണ്ടത്.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് റോഡ് പ്രവൃത്തി അടക്കം ആരംഭിച്ചതിന് ശേഷമാണ് ഇല്ലാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ മെഡിക്കല്‍ കോളജ് മടക്കിമലയില്‍ നിന്ന് മാറ്റാനുള്ള നീക്കം ആരംഭിച്ചത്.
വയനാട് ഗവ. മെഡിക്കല്‍ കോളജിനായി കോട്ടത്തറ വില്ലേജില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് ദാനം ചെയ്ത 50 ഏക്കര്‍ ഭൂമിയില്‍ പ്രകൃതിദുരന്ത സാധ്യതയുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജി.എസ്.ഐ) റിപ്പോര്‍ട്ട് ചെയ്‌തെന്ന പ്രചാരണം തെറ്റാണെന്ന് നേരത്തേ തെളിഞ്ഞതാണ്.
വസ്തുതകള്‍ ഇതായിരിക്കെ മെഡിക്കല്‍ കോളജ് മടക്കിമലയില്‍ നിന്ന് മാറ്റുന്നതിനായി ആസൂത്രിത നീക്കങ്ങള്‍ നടന്നതായി സംശയിക്കേണ്ട സാഹചര്യമാണുള്ളത്. അതിനാൽ, മടക്കിമലയിലെ ഭൂമിയില്‍ തന്നെ മെഡിക്കല്‍ കോളജ് സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണം.
നിലവില്‍ മെഡിക്കല്‍ കോളജിനായി കണ്ടെത്തിയ മാനന്തവാടി ബോയ്സ് ടൗണിലെ ഭൂമിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്. ഭൂമി ഏറ്റെടുത്ത നടപടി അസാധുവാക്കിയ സാഹചര്യത്തില്‍ വീണ്ടും നിയമപ്രശ്നങ്ങളിലേക്ക് നീങ്ങി സമയം കളയാതെ നിലവില്‍ ഒരു വിഷയവുമില്ലാത്ത മടക്കിമല ഭൂമിയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മികച്ച ആശുപത്രികളും ചികിത്സ സൗകര്യങ്ങളുമില്ലാത്തതിനാല്‍ ജില്ലയിലെ ആയിരക്കണക്കിന് പേരാണ് ഓരോ മാസവും കോഴിക്കോട് മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്നത്. വാഹനാപകടങ്ങള്‍, വന്യജീവി ആക്രമണം, അരിവാള്‍ രോഗം, കിഡ്നി രോഗം തുടങ്ങി വയനാട് നിത്യേനയെന്നോണം അഭിമുഖീകരിക്കുന്ന ചികിത്സകള്‍ക്കായി ഭൂരിഭാഗത്തിനും ആശ്രയിക്കേണ്ടി വരുന്നത് കോഴിക്കോട് ജില്ലയെയാണ്.
ഓരോ മാസവും ശരാശരി ആയിരത്തിനും ആയിരത്തഞ്ഞൂറിനും ഇടക്ക് രോഗികള്‍ വയനാട്ടില്‍ നിന്നും ചുരമിറങ്ങുന്നുണ്ടെന്നാണ് കണക്കുകള്‍. ഈ സാഹചര്യത്തില്‍ വയനാട്ടില്‍ അടിയന്തരമായി അത്യാധുനിക സൗകര്യമുള്ള മെഡിക്കല്‍ കോളജും ആശുപത്രിയും സ്ഥാപിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജനപക്ഷത്ത് നിന്നുകൊണ്ട് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.