ഹൈദർ അലി
മാനന്തവാടി: ലഹരി മരുന്ന് പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് കസ്റ്റഡിയിൽ. അഞ്ചാംമൈൽ കാട്ടിൽ വീട്ടിൽ ഹൈദർ അലി (28)യാണ് തിരുനെല്ലി പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. വാഹനം നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ സ്കൂട്ടർ ഇടിപ്പിച്ച് വീഴ്ത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 8.20ഓടെ കാട്ടിക്കുളം രണ്ടാംഗേറ്റിൽവെച്ചാണ് സംഭവം.
മാനന്തവാടി എക്സൈസ് സർക്കിൾ ഓഫിസിലെ സിവിൽ എക്സൈസ് ഓഫിസർ ഇ.എസ്. ജെയ്മോനാണ് സാരമായി പരിക്കേറ്റത്. താടിയെല്ലിനും പല്ലുകൾക്കും ക്ഷതം സംഭവിച്ച ജെയ്മോനെ ആദ്യം വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് മേപ്പാടി വിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. ജെയ്മോൻ അപകടനില തരണം ചെയ്തിട്ടുണ്ട്.
എക്സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ചപ്പോൾ ഹൈദർ അലിയും കൂടെയുണ്ടായിരുന്നയാളും റോഡിലേക്ക് തെറിച്ചുവീണിരുന്നു. അപകടത്തിനുശേഷം മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ ഹൈദർ അലിയെ വെള്ളിയാഴ്ച രാത്രിതന്നെ പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽനിന്ന് വിടുതൽ ചെയ്തശേഷം ശനിയാഴ്ച ഉച്ചയോടെ അറസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും വേദനയുണ്ടെന്ന് പറഞ്ഞതിനാൽ ഹൈദർ അലിയെ ആശുപത്രിയിൽനിന്ന് വിടുതൽ ചെയ്തില്ല.
പൊലീസ് ഓഫിസർമാരുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. തിരുനെല്ലി സ്റ്റേഷൻ ഹൗസ് ഓഫിസർ ലാൽ സി. ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസാണ് കേസന്വേഷിക്കുന്നത്. ഹൈദർ അലിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ആളെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചതായും അടുത്ത ദിവസംതന്നെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. ഇയാൾ മുമ്പും മൂന്ന് എൻ.ഡി.പി.എസ് കേസിലുൾപ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.