ചൂരൽമലപ്പുഴയുടെ ഉരുൾ ദുരന്തത്തിന് ശേഷമുള്ള ദൃശ്യം
മേപ്പാടി: ഉരുൾ ദുരന്തത്തിന് ശേഷം മുണ്ടക്കൈ, അട്ടമല മേഖലകളിൽ കാടുവിട്ട് നാട്ടിലേക്കിറങ്ങുന്ന വന്യ മൃഗങ്ങളുടെ എണ്ണം വർധിക്കുന്നുവെന്ന് നാട്ടുകാർ. അട്ടമല ഏറാട്ടുകുണ്ട് ഉന്നതിയിലെ ബാലകൃഷ്ണനാണ് കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഉരുൾപൊട്ടലിൽ പുഴ, തോട്, അരുവി, നീരുറവുകൾ എന്നിങ്ങനെ നിരവധിയായ ജല സ്രോതസ്സുകൾ വനപ്രദേശത്ത് നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. വേനൽ കടുത്തതോടെ ആനകളടക്കമുള്ള വന്യമൃഗങ്ങൾ കടുത്ത ജലക്ഷാമം നേരിടുന്നുണ്ട്.
തീറ്റയുടെ അഭാവവും ജലക്ഷാമവും അവയെ കാടു വിട്ടിറങ്ങാൻ നിർബന്ധിതരാക്കുന്നതായി വനപാലകർ പറയുന്നു. വനത്തിന് സമീപ പ്രദേശങ്ങളിൽ ആന, പുലി, കാട്ടുപന്നി, തുടങ്ങിയ മൃഗങ്ങളുടെ സാന്നിധ്യം വർധിച്ചതിന്റെ കാരണങ്ങളിൽ ഒന്ന് ഇതാകാമെന്ന് കരുതപ്പെടുന്നു.
ചൂരൽമല, അട്ടമല പ്രദേശങ്ങളിൽ വൈദ്യുതിയും വെളിച്ചവും ആൾതാമസവും ഇല്ലാതായതാണ് മറ്റൊരു പ്രധാന കാരണം. ഗോ സോൺ പ്രദേശമെന്ന് കണ്ടെത്തിയ ഇടങ്ങളിൽ ആൾ താമസം ഉണ്ടാവുകയാണെങ്കിൽ ഈ സ്ഥിതിക്ക് മാറ്റമുണ്ടായേക്കാം. ചൂരൽമലയിൽ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ തീരുമാനമുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.