പുൽപള്ളി: സംസ്ഥാന അതിർത്തി പ്രദേശങ്ങളിലൂടെ കേരളത്തിലേക്ക് ലഹരിവസ്തുക്കളുടെ ഒഴുക്ക്. കബനി നദി വഴിയാണ് കർണാടകയിൽനിന്ന് കേരളത്തിലേക്ക് ലഹരി വസ്തുക്കളെത്തുന്നത്. അതിർത്തി പ്രദേശങ്ങളായ പെരിക്കല്ലൂർ, മരക്കടവ്, കൊളവള്ളി ഭാഗങ്ങളിലൂടെയടക്കം ലഹരി വസ്തുക്കൾ വ്യാപകമായി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നുണ്ട്.
മുമ്പ് തോണിക്കടവുകളിലൂടെയായിരുന്നു ലഹരി വസ്തുക്കളുടെ കടത്ത്. എന്നാൽ, അന്വേഷണ വിഭാഗങ്ങൾ പെരിക്കല്ലൂരിലും മരക്കടവിലുമടക്കം പരിശോധന ശക്തമാക്കിയതോടെ ലഹരിക്കടത്തുകാർ പുതിയ വഴികളിലൂടെയാണ് ലഹരിവസ്തുക്കൾ കൊണ്ടുവരുന്നത്.
സമീപകാലത്ത് കഞ്ചാവടക്കം നിരവധി കേസുകൾ പ്രദേശങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, കബനി നദിയെ ലഹരിക്കടത്തിന് ഉപയോഗിക്കുന്നതാണ് കാരണം പുതിയ കേസുകളൊന്നും കാര്യമായി ഉണ്ടായിട്ടില്ല. അന്വേഷണ വിഭാഗങ്ങളുടെ കണ്ണുവെട്ടിച്ച് രാവും പകലും ലഹരിവസ്തുക്കൾ വയനാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നുണ്ട്.
പുഴയിൽ ജലനിരപ്പ് താഴ്ന്നതോടെ പലയിടങ്ങളിലും നടന്നുകയറാം. ഇത്തരം വഴികളാണ് ഇവർ ഉപയോഗപ്പെടുത്തുന്നത്. കർണാടകയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് കടത്തിക്കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിനായി ബാവലിയിലടക്കം ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാണ്.
ബൈരക്കുപ്പ അടുത്ത് വരെ വാഹനങ്ങളിൽ കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ ഇടനിലക്കാരെ ഉപയോഗപ്പെടുത്തിയാണ് മറുകരയിലേക്ക് എത്തിക്കുന്നത്. ഇവ പിന്നീട് പുൽപള്ളി മേഖലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ചില സംഘങ്ങൾ ഏറ്റുവാങ്ങുകയും ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. വർഷങ്ങൾക്ക് മുമ്പ് പെരിക്കല്ലൂരിൽ പൊലീസിന്റെ ഔട്ട്പോസ്റ്റ് ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ വാടക കൊടുക്കാത്തതിന്റെ പേരിലാണ് ഇത് നിർത്തേണ്ടി വന്നു. ഇപ്പോൾ എക്സൈസ് പൊലീസ് സംഘങ്ങൾ പട്രോളിങ്ങും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.