കൽപറ്റ: വയനാട് ജില്ലയിൽ ആരോഗ്യം, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസം, കൃഷി, വിവിധ കേന്ദ്ര പദ്ധതികൾ എന്നിവയിൽ കിട്ടാനുള്ള കേന്ദ്രഫണ്ട് ലഭ്യമാക്കാൻ കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി. ദിശ (ഡിസ്ട്രിക്ട് ലെവൽ കോഓഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി) യോഗത്തിൽ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. പ്രിയങ്ക ഗാന്ധി എം.പി ആയശേഷമുള്ള ആദ്യത്തെ ദിശ യോഗമാണ് നടന്നത്.
ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നു പ്രവർത്തിക്കുമെന്നും എം.പി പറഞ്ഞു. ദേശീയ ആരോഗ്യ പദ്ധതിയിൽ 99.91 ശതമാനം പദ്ധതി തുക വിനിയോഗിച്ച ജില്ലയിലെ ഏക വകുപ്പാണ് ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പിന് കേന്ദ്രഫണ്ട് ഇനത്തിൽ 11.9 കോടി രൂപ കിട്ടാനുണ്ട്. കാർഡിയോളജി ഒഴികെ സൂപ്പർ സ്പെഷാലിറ്റി ചികിത്സ സൗകര്യവും ജില്ലയിൽ ഇല്ലാത്ത പ്രശ്നവും എം.പിയുടെ മുമ്പാകെ ഉന്നയിച്ചു.
പി.എം ജൻമൻ പദ്ധതിയിൽ ഒരു മാസമായി കേന്ദ്രഫണ്ട് കിട്ടുന്നില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 20 കോടി രൂപ കേന്ദ്രം തരാനുണ്ട്. ജില്ലയിൽ 46 ലക്ഷത്തിൽപ്പരം തൊഴിൽദിനങ്ങൾ ലക്ഷ്യമിട്ടതിൽ 43 ലക്ഷത്തിൽ കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു.
പദ്ധതിയിൽ 205 കോടി രൂപ ചെലവഴിച്ചത് ജില്ലയിലെ റെക്കോഡാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ആദിവാസി വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക ട്രൈബൽ പ്ലസ് പദ്ധതിയിൽ സംസ്ഥാന സർക്കാറും തുക കുടിശ്ശിക വരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസമേഖലയിൽ എസ്.എസ്.കെയുടെ കീഴിൽ വരുന്ന കായിക പദ്ധതികളിൽ കേന്ദ്ര, സംസ്ഥാന വിഹിതം ലഭ്യമായിട്ടില്ല.
ഇക്കാര്യത്തിലും ഇടപെടാമെന്ന് എം.പി ഉറപ്പുനൽകി. കാർഷികമേഖലയിൽ കർഷകർക്കുള്ള നഷ്ടപരിഹാരം തീരെ അപര്യാപ്തമാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഹെക്ടറിന് 4500 രൂപ വെച്ചാണ് നഷ്ടപരിഹാരം നൽകുന്നത്. നഷ്ടപരിഹാരത്തുക കൂട്ടികിട്ടാൻ സജീവ ഇടപെടൽ ഉണ്ടാകുമെന്ന് എം.പി പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ, ഉച്ചഭക്ഷണം, ഭവന നിർമാണ മേഖലകളിൽ ആദിവാസി ജനതയുടെ സ്ഥിതി പ്രിയങ്ക ഗാന്ധി എം.പി പ്രത്യേകമായി അന്വേഷിച്ചു.
സ്കൂളുകളിൽ നിന്ന് ആദിവാസി വിദ്യാർഥികൾ സ്ഥിരമായി കൊഴിഞ്ഞു പോകുന്നില്ലെങ്കിലും ഇടക്കിടെ ക്ലാസ് മുടക്കുന്ന അവസ്ഥക്ക് മാറ്റം വന്നിട്ടില്ല. എൽ.പി, യു.പി സ്കൂളുകളിലേതു പോലെ എല്ലാ സ്കൂളുകളിലും അംഗൻവാടികളിലും പ്രഭാതഭക്ഷണം ലഭ്യമാക്കിയാൽ ഇത് പരിധി വരെ തടയാം. ഭക്ഷണം പാകം ചെയ്ത് മാത്രം കഴിക്കുന്ന രീതി ആദിവാസികൾക്കിടയിൽ വ്യാപകമാക്കിയാൽ പോഷകാഹാരക്കുറവ് നിയന്ത്രിക്കാൻ സാധിക്കും.
നിലവിൽ ഫുഡ് സപ്ലിമെന്റുകളും ഫോളിക് ആസിഡ് ഗുളികകളും വിതരണം ചെയ്തു വരുന്നു. ആസ്പിറേഷനൽ ഡിസ്ട്രിക്റ്റ് പദ്ധതിയിൽ 2024 ഒക്ടോബറിലെ കണക്കുപ്രകാരം രാജ്യത്ത് 16ാം സ്ഥാനം നേടിയ ജില്ലയെ എം.പി അഭിനന്ദിച്ചു. ബേഗൂർ-തിരുനെല്ലി റോഡ് പണി മൂന്നുമാസത്തിനകം പൂർത്തിയാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പി.എം.യു.വൈ പദ്ധതിക്ക് കീഴിൽ ജില്ലയിൽ 1641 പുതിയ ഗ്യാസ് കണക്ഷനുകൾ നൽകി.
ആർ.കെ.വി.വൈ പദ്ധതിയിൽ 47.1 കിലോമീറ്റർ സോളാർ ഹാങ്ങിങ് ഫെൻസിങ് നടത്താൻ തീരുമാനിച്ചതിൽ 10.1 കിലോമീറ്റർ മാത്രമാണ് പൂർത്തിയായത്. സൗത്ത് വയനാട് ഡിവിഷനിൽ ഒരു കിലോമീറ്ററിൽ പോലും പദ്ധതി പൂർത്തിയായിട്ടില്ല. ജൽ ജീവൻ മിഷൻ പദ്ധതി വന്നശേഷം ജില്ലയിൽ 29,019 പുതിയ ടാപ്പ് കണക്ഷനുകൾ കൊടുത്തു. പി.എം.ജെ.കെ.വൈ പദ്ധതിയിലെ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കി വയനാട് സംസ്ഥാനത്ത് ഒന്നാമത്തെത്തി.
പോക്സോ അതിജീവിതർക്കുള്ള പുതിയ വീട് കണിയാമ്പറ്റയിൽ അടുത്തമാസം ഉദ്ഘാടനം ചെയ്യും. വയനാട് ലോക്സഭ മണ്ഡലത്തിലേക്ക് വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിന് (ആ.ആർ.ടി) വാഹനങ്ങൾ വാങ്ങാൻ 1.34 കോടി രൂപയും കാമറ ട്രാപ്പുകൾ സ്ഥാപിക്കാൻ 2.92 കോടി രൂപയും സ്പോൺസർഷിപ് വഴി ലഭ്യമാക്കിയതായി പ്രിയങ്ക ഗാന്ധി എം.പി അറിയിച്ചു. എം.എൽ.എമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.