തിരുവനന്തപുരം: വികസനത്തിന്റെ മറവിൽ സർവകലാശാലകളുടെ കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമിയിൽ സർക്കാർ ഒത്താശയോടെ ഭൂമാഫിയകൾ പിടിമുറുക്കുന്നുവെന്ന് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. 400 കോടി രൂപ വില വരുന്ന കേരള സർവകലാശാലയുടെ 37ഏക്കർ ഭൂമി ഗ്രീൻഫീൽഡ് സ്റ്റേഡിയം നിർമിക്കുന്നതിന് സർക്കാർ ഗ്യാരണ്ടിയിൽ വിട്ടു കൊടുത്തതിന് സമാനമായി കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ, നാഷണൽ ഹൈവേയുടെ ചേർന്ന് 42ഏക്കർ ഭൂമി സ്വകാര്യ ഏജൻസിക്ക് ഫുട്ബോൾ സ്റ്റേഡിയം നിർമിക്കാൻ സൗജന്യമായി വിട്ടു നൽകാനുള്ള നടപടിക്ക് കാലിക്കറ്റ് സിൻഡിക്കേറ്റിന്റെ തീരുമാനം.
സംസ്ഥാന സ്പോർട്ട്സ് മന്ത്രി വി. അബ്ദു റഹ്മാന്റെ നിർദ്ദേശാനുസരണമാണ് സിൻഡിക്കേറ്റിന്റെ തീരുമാനം. ഏകദേശം 500 കോടി രൂപ വിലവരുന്ന സർവകലാശാല ഭൂമിയാണ് സ്വകാര്യ ഏജൻസിക്ക് ഫുട് ബാൾ സ്റ്റേഡിയം, സ്വിമ്മിങ്പൂൾ, ഷോപ്പിംഗ് കോംപ്ലക്സ് തുടങ്ങിയവ നിർമിക്കുന്നതിന് വിട്ടുകൊടുക്കുവാൻ ധാരണയായി രിക്കുന്നത്.സിണ്ടി ക്കേറ്റ് ഉപസമിതി അംഗങ്ങൾ കഴിഞ്ഞ ദിവസം മന്ത്രിയുമായി ചർച്ച നടത്തി യൂനിവേഴ്സിറ്റി ഭൂമി കൈമാറാനുള്ള സമ്മതം അദ്ദേഹത്തെ അറിയിച്ചു.
2022 ഡിസംബർ വരെ പാട്ടത്തുകയായി സർവകലാശാലക്ക് 70 കോടി രൂപ കുടിശ്ശികയായി ലഭിക്കാൻ ഉണ്ടെന്ന് സി.ആർ. മഹേഷിന്റെ ചോദ്യത്തിന് നിയമസഭയിൽ വെളിപ്പെടുത്തിയ മന്ത്രി അബ്ദുറഹ്മാൻ, തന്നെയാണ് കാലിക്കറ്റ് സർവകലാശാലയുടെ ഭൂമി സ്റ്റേഡിയത്തിന് വിട്ടുനൽകാൻ നിർദേശിച്ചത്. നിലവിൽ 84 കോടി രൂപ പാട്ട കുടിശ്ശിക ഉണ്ടെങ്കിലും കേരള സർവകലാശാല അധികൃതർ മേൽ നടപടികൾ കൈക്കൊള്ളാൻ തയാറായിട്ടില്ല.
കേരള, കുസാറ്റ്, കണ്ണൂർ സർവകലാശാലകളോട് അനുബന്ധമായി സ്വകാര്യ ഏജൻസികളുടെ പങ്കാളിത്തത്തോടെ സയൻസ് പാർക്കുകൾ ആരംഭിക്കുന്നതിന് പിന്നിലും ഭൂമാഫികളുടെ സമ്മർദം ഉണ്ടെന്നറിയുന്നു. കേരള സർവകലാശാലയുടെ കാര്യവട്ടത്തെ നൂറുകോടി രൂപ വില വരുന്ന പത്തേക്കർ ഭൂമി സയൻസ് പാർക്കിനു സൗജന്യമായി വിട്ടുകൊടുക്കാൻ കേരള സിൻഡിക്കേറ്റ് തീരുമാനിച്ചിട്ട് ഏറെ നാളായില്ല.
2010 ൽ അച്ചൂതാനന്ദൻ സർക്കാരിന്റെ കാലത്ത് സ്പോർട്ട്സ് മന്ത്രി യായിരുന്ന എം. വിജയകുമാറിന്റെ നിർദേശ പ്രകാരമാണ് സർവകലാശാല ഭൂമി വിട്ടുകൊടുക്കാൻ തീരുമാനിച്ചതെങ്കിലും ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് കെ.ബി. ഗണേഷ് കുമാർ സ്പോർട്ട്സ് വകുപ്പു മന്ത്രിയായിരുന്നപ്പോഴാണ് 15 വർഷത്തെ പാട്ട വ്യവസ്ഥയിൽ 37 ഏക്കർ ഭൂമി കൈമാറിയത്. സ്റ്റേഡിയത്തിനു പുറമേ സിനിമ തീയറ്ററുകൾ, റസ്റ്റോറൻറ്, നീന്തൽ കുളം, വിവാഹ മണ്ഡപം, കോൺഫറൻസ് ഹാളുകൾ, സോഫ്റ്റ്‌വെയർ കമ്പനി തുടങ്ങിയ സ്റ്റേഡിയത്തോട് അനുബന്ധമായി പ്രവർത്തിക്കുന്നുണ്ട്.
2012 ൽ ഡി.ജി.പി ആയിരുന്ന ജേക്കബ് പുന്നൂസ് ആണ് നാഷണൽ ഗെയിംസ് സെക്രട്ടേറിയറ്റിനു വേണ്ടി കരാറുകളിൽ ഒപ്പുവച്ചതെങ്കിലും സ്റ്റേഡിയം നിർമാണം സർക്കാർ ഡി.ബി.ഒ.ടി വ്യവസ്ഥയിൽ ഒരു സ്വകാര്യ ഏജൻസിക്ക് കരാർ നൽകുകയായിരുന്നു. ഫലത്തിൽ സർവകലാശാലയുടെ 37 ഏക്കർ ഭൂമിയും സ്റ്റേഡിയവും, അനുബന്ധ സ്ഥാപനങ്ങളും നിലവിൽ ആരുടെ ചുമതലയിലെന്ന് പോലും സർവ്വകലാശാലയ്ക്ക് അറിയില്ല. സമാനമായാണ് കാലിക്കറ്റ് സർവകലാശാല 42 ഏക്കർ ഭൂമി നൽകാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്.
ഭൂമി ഏറ്റെടുത്ത് സ്റ്റേഡിയം, വ്യവസായസമുച്ചയം എന്നിവ നിർമ്മിക്കാൻ ചില സ്വകാര്യ ഏജൻസികൾ സർക്കാരിന്റെ കാലാവധി അവസാനിക്കുംമുൻപ് കരാറിൽ ഒപ്പു വെക്കാൻ മന്ത്രിയുടെ മേൽ സമ്മർദം ചെലുത്തുന്നുണ്ട്. കാലിക്കറ്റ് സർവകലാശാലക്ക് സ്വന്തമായി ഒരു സ്റ്റേഡിയം ക്യാമ്പസിനുള്ളിലു ള്ളപ്പോൾ മറ്റൊരു സ്റ്റേഡിയത്തിന്റെ ആവശ്യമെന്തെന്നാണ് സർവകലാശാല അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും ആരാ യുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നിരവധി നൂതന കോർഴ്സുകൾ ആരംഭിക്കുന്നതിന് കൂടുതൽ സ്ഥലം സവ്വകലാശാലക്ക് ആവശ്യമുള്ളപ്പോഴാണ് സർക്കാർ ചില ബാഹ്യ ഏജൻസികളുടെ സമ്മർദങ്ങൾക്ക് വഴങ്ങിയിരിക്കുന്നത്.
സർവകലാശാലയുടെ അക്കാദമിക് വികസന പ്രവർത്തനങ്ങളെ ഭാവിയിൽ ദോഷകരമായി ബാധിക്കുന്ന കാലിക്കറ്റ് സർവകലാശാലയുടെ ഭൂമി കച്ചവടം തടയണമെന്നും, സർവകലാശാലക്ക് കരാർ പ്രകാരമുള്ള പാട്ടത്തുക ഈടാക്കാനാകാത്ത സാഹചര്യത്തിൽ സ്റ്റേഡിയതിന്റെ നിയന്ത്രണം തിരികെ ഏറ്റെടുക്കാൻ കേരള സർവകലാശാലക്ക് നിർദേശം നൽകണമെന്നും, സയൻസ് പാർക്കിന് സർവകലാശാല ഭൂമി വിട്ടുനൽകാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.