അഗളി (പാലക്കാട്): ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലിന് മുക്കാലി ചിണ്ടക്കി ഊരിലെ വീട്ടിലെത്തിയ അദ്ദേഹം മധുവിന്റെ അമ്മ മല്ലിയെയും സഹോദരി സരസുവിനെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. ആദിവാസി സംഘടനയായ 'തമ്പി'ന്റെ നേതൃത്വത്തിൽ അട്ടപ്പാടിയിലെ കില സെന്ററിൽ നടന്ന ആദിവാസി സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷമാണ് ഗവർണർ മധുവിന്റെ ബന്ധുക്കളെ കാണാനെത്തിയത്.
ഗവർണറെ കണ്ടയുടൻ മല്ലിയുടെയും സരസുവിന്റെയും കണ്ണുകൾ നിറഞ്ഞു. ഗവർണർ ഇരുവരെയും ആശ്വസിപ്പിച്ചു. പ്രതികളുടെയും ബന്ധുക്കളുടെയും ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്നും സുരക്ഷ ഉറപ്പുവരുത്തണമെന്നും മല്ലി ഗവർണറോട് ആവശ്യപ്പെട്ടു. ഒരു അനിഷ്ടസംഭവമുണ്ടായാൽ പൊലീസിനെയോ പുറംലോകത്തെയോ അറിയിക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. പ്രദേശത്ത് ഫോണോ മൊബൈൽ നെറ്റ്വർക്കോ ഇല്ല. കേസ് കൈകാര്യം ചെയ്യുന്ന സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് ശമ്പളം നൽകാൻ നടപടിയുണ്ടാകണമെന്നും മല്ലി ആവശ്യപ്പെട്ടു.
ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് ഗവർണർ ഉറപ്പുനൽകി. സന്ദർശനം ഏറെ ആശ്വാസകരമായെന്നും ആവശ്യങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഉറപ്പുെണ്ടന്നും മല്ലി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.