തിരുവനന്തപുരം: അനധികൃത അവധിയില്‍ തുടരുന്ന നഴ്‌സുമാരെ പിരിച്ചുവിട്ട് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലും അനുബന്ധ സ്ഥാപനങ്ങളിലും അഞ്ചുവര്‍ഷമായി ജോലിക്ക് എത്താത്ത 61 സ്റ്റാഫ് നഴ്‌സുമാരെയാണ് പിരിച്ചുവിട്ടത്.
ശൂന്യ വേതന അവധി പൂർത്തിയായതിന് ശേഷം തിരികെ ജോലിയിൽ പ്രവേശിക്കാത്തവർക്കെതിരെയാണ് നടപടി. അനധികൃത അവധിയിൽ തുടരുന്നവരെ നീക്കം ചെയ്യാനുള്ള നടപടി സമയബന്ധിതമായി സ്വീകരിക്കണമെന്നും വകുപ്പ് മേധാവികൾക്ക് നിർദേശമുണ്ട്. ജീവനക്കാർ സർക്കാർ സേവനത്തെ തികഞ്ഞ ലാഘവത്തോടെ കാണുന്നതും ജോലിക്ക് ഹാജരാകാതെ ഇരിക്കുന്നതും ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിൽ പറയുന്നു.
വിവിധ മെഡിക്കല്‍ കോളജുകളില്‍ 216 നഴ്‌സുമാരാണ് അവധി എടുത്ത് ജോലിക്കെത്താതിരുന്നത്. ജോലിക്കെത്തിയില്ലെങ്കില്‍ അച്ചടക്കനടപടി സ്വീകരിക്കുമെന്നുകാട്ടി നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മോധാവിക്ക് മുന്നിൽ ഹാജരാകാനും അറിയിച്ചിരുന്നു.
അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്നവർ പ്രൊബേഷനിൽ ആണെങ്കിൽ പ്രൊബേഷൻ അവസാനിപ്പിച്ച് അവരെ സർവീസിൽ നിന്ന് പിരിച്ച് വിടാവുന്നതാണ്. പുറത്താക്കിയ 61 പേര്‍ പ്രൊബേഷന്‍ പൂര്‍ത്തീകരിച്ചിരുന്നില്ല.
ശൂന്യവേതന അവധി അഞ്ച് വര്‍ഷമായി ചുരുക്കുന്നതിന് മുന്‍പ് 20 വര്‍ഷംവരെ ശമ്പളമില്ലാ അവധിയെടുത്ത് വിദേശത്തും മറ്റും ജോലിചെയ്ത ശേഷം തിരികെ എത്തുന്ന പതിവുണ്ടായിരുന്നു. 36 ഡോക്ടര്‍മാരെ ഈ മാസമാദ്യം പിരിച്ചുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.