കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുത്തത് ശരിവെച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന പെൺമക്കളുടെ ഹരജി ഹൈകോടതി തള്ളി.
മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകിയത് സുപ്രീംകോടതിയും ശരിവെച്ച സാഹചര്യത്തിൽ ഹൈകോടതിക്ക് പുനഃപരിശോധന നടത്താനാകില്ലെന്ന് വിലയിരുത്തിയാണ് മക്കളായ ആശ ലോറൻസും സുജാത ബോബനും നൽകിയ ഹരജി ജസ്റ്റിസ് വി.ജി. അരുൺ ഹരജി തള്ളിയത്.
നേരത്തേ ഇതേ ആവശ്യമുന്നയിച്ച് നൽകിയ ഹരജി ഹൈകോടതി സിംഗിൾബെഞ്ചും ഡിവിഷൻബെഞ്ചും സുപ്രീംകോടതിയും തള്ളിയിരുന്നു.
മൃതദേഹം പഠനാവശ്യത്തിന് വിട്ടുനൽകണമെന്ന് പിതാവ് പറഞ്ഞതാണെന്നും ഇതിന് സാക്ഷികളുണ്ടെന്നുമുള്ള മകൻ എം.എൽ. സജീവന്റെ വാദം അംഗീകരിച്ചായിരുന്നു കോടതി ഉത്തരവുകളുണ്ടായത്. എന്നാൽ, താൻ മരിച്ചാൽ മൃതദേഹം അടക്കംചെയ്യണമെന്ന് ലോറൻസ് പറയുന്ന വിഡിയോ വീണ്ടെടുത്തുവെന്ന് അവകാശപ്പെട്ടാണ് പുനഃപരിശോധന ഹരജിയുമായി പെൺമക്കൾ വീണ്ടും സിംഗിൾബെഞ്ചിനെ സമീപിച്ചത്. മൃതദേഹം കൊച്ചി ഗവ. മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.