മുകേഷിനെ സിനിമ സമിതിയിൽനിന്ന് ഒഴിവാക്കും - എം.വി ഗോവിന്ദൻ

തിരുവനന്തപുരം: മുകേഷിനെ സിനിമ സമിതിയിൽനിന്ന് ഒഴിവാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിൽ സർക്കാർ ആരെയും സംരക്ഷിക്കില്ല. കുറ്റാരോപിതനായ മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ല. കേസ് അന്വേഷണത്തിൽ എം.എൽ.എ എന്ന നിലയിൽ അനുകൂല്യം നൽകില്ല. നീതി എല്ലാവർക്കും ലഭ്യമാക്കണമെന്നാണ് പാർട്ടിയുടെ നിലപാട്. സ്വതന്ത്രവും നിഷ്പക്ഷവുമായി അന്വേഷണം നടത്തുമെന്നും തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു അമാന്തവും സർക്കാർ കാണിച്ചിട്ടില്ല. ഭരണകക്ഷി എം.എൽ.എക്കെതിരെ പോലും കേസെടുത്തു. ഇത് രാജ്യത്തിന് മാതൃകയാണ്. രാജ്യത്ത് 135 എം.എൽ.എമാരും 16 എം.പിമാരും സ്ത‌ീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. അവരാരും എം.എൽ.എ സ്ഥാനം രാജിവെച്ചിട്ടില്ല. കേരളത്തിൽ രണ്ട് എം.എൽ.എമാർക്കെതിരെ കേസുണ്ട്. ഒരാൾ ജയിലിലും കിടന്നു. എന്നിട്ടും രണ്ട് പേരും രാജിവെച്ചില്ല. മുകേഷ് രാജിവെക്കണമെന്ന നിലയിൽ വലിയ പ്രചാരണം നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ പാർട്ടിയിൽ വിശദമായ ചർച്ച നടത്തി. ഉമ്മൻചാണ്ടി അടക്കം നിരവധി നേതാക്കളുടെ പേരിൽ കേസ് മുൻപ് വന്നിട്ടുണ്ട്. അവരാരും രാജി വച്ചിട്ടില്ല. ധാർമ്മികതയുടെ പേരിൽ രാജിവെച്ചാൽ കുറ്റവിമുക്തനായാൽ തിരിച്ചുവരവിന് അവസരം ഉണ്ടാകില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലാദ്യമായാണ് ഹേമ കമ്മിറ്റി പോലൊരു സംവിധാനം കേരളത്തിൽ ഉണ്ടാക്കിയതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഇത് ജുഡീഷ്യൽ കമീഷനല്ല. ഹേമ കമ്മിറ്റി നൽകിയ ശുപാർശ ഏറ്റെടുത്ത് നടപ്പാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. സിനിമാ രംഗത്ത് ഐ.സി.സി ആദ്യം തുടങിയത് കേരളത്തിലാണ്. സിനിമാ നയ രൂപീകരണത്തിന് കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. സിനിമാ കോൺക്ലേവിന് എതിർ നിലപാടുകളുമുണ്ട്. എല്ലാവരുമായി ചർച്ച ചെയ്ത് മുന്നോട്ട് പോകും. നിയമനിർമ്മാണവും ട്രിബ്യൂണലും അനിവാര്യമാണ്. ജസ്റ്റിസ് ഹേമ നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരുന്നത്. റിപ്പോർട്ടിൽ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന പ്രശ്നം ഉണ്ടായിരുന്നു. അതിനാലാണ് അത് പുറത്ത് വിടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.  

കുറ്റം ആരാപിക്കപ്പെട്ട ജനപ്രതിനിധി രാജി വച്ചശേഷം നിരപരാധിത്വം തെളിഞ്ഞാൽ തിരിച്ച് വരവിന് അവസരമുണ്ടാകില്ല. മന്ത്രിമാരെ പോലെ എക്സിക്യൂട്ടീവ് പദവിയിലിരിക്കുന്നവരാണെങ്കിൽ മാറ്റി നർത്താം. എന്നാൽ, സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കും. കേസ് അന്വേഷണത്തിൽ എം.എൽ.എ എന്ന നിലയിൽ ഒരു ആനുകൂല്യവും മുകേഷിന് നൽകില്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കണമെന്നതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഗുസ്തി താരങ്ങളുടെ പരാതിയിൽ കേന്ദ്രസർക്കാർ ചെയ്തത് എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോയെന്നും എം.വി.  ഗോവിന്ദൻ ചോദിച്ചു. 

സി.പി.എമ്മിൽ പവർ ഗ്രൂപ്പുണ്ടെന്നാണ് വി.ഡി സതീശൻ പറയുന്നത്. എ.ഐ.സി.സി അംഗം സിമി റോസ്ബെല്ലിൻ്റെ അഭിമുഖം കണ്ട ശേഷം വി.ഡി. സതീശൻ പവർ ഗ്രൂപ്പിനെ കുറിച്ച് പ്രതികരിക്കരിക്കണം. സിമി റോസ്‌ബെൽ പറയുന്നത് കോൺഗ്രസിലെ യോഗ്യത നേതാക്കളുമായുള്ള ബന്ധമെന്നും അവസരം കിട്ടാൻ ചൂഷണത്തിന് നിന്നുകൊടുക്കണമെന്നാണ്. പ്രീതിപ്പെടുത്താൻ നിന്നുകൊടുക്കാത്തത് കൊണ്ട് പ്രതിപക്ഷ നേതാവിൻ്റെ ഗുഡ് ബുക്കിൽ ഇടംകിട്ടിയിലെന്നുമടക്കം അവർ പറയുന്നു. കോൺഗ്രസിൽ ലിംഗ വിവേചനമുണ്ടെന്നും പവർ ഗ്രൂപ്പുണ്ടെന്നും സ്ത്രീകളെ പരിഹസിക്കുന്നുവെന്നും സിമി റോസ്ബെല്ലിൻ്റെ അഭിമുഖത്തിൽ പറയുന്നത്.

Tags:    
News Summary - Mukesh will be removed from the film committee - MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.