കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജുഡീഷ്യൽ കമീഷന്റെ പ്രവർത്തനം തുടരാൻ അനുവദിക്കണമെന്ന ആവശ്യം ഹൈകോടതിയിൽ ആവർത്തിച്ച് സർക്കാർ. ജുഡീഷ്യൽ കമീഷൻ കാലാവധി മേയ് 27ന് തീരുന്ന സാഹചര്യത്തിൽ പ്രവർത്തനം തുടരാൻ അനുവദിക്കണമെന്ന് സർക്കാറിന് വേണ്ടി അഡ്വക്കറ്റ് ജനറൽ ആവശ്യപ്പെട്ടു.
കോടതിയുടെ ഉത്തരവില്ലാതെ കമീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ തുടർനടപടി സ്വീകരിക്കുകയോ ചെയ്യില്ലെന്നും വ്യക്തമാക്കി. എന്നാൽ, അപ്പീൽ ഹരജിയിൽ മറുപടി നൽകാനുണ്ടെന്നും തങ്ങളുടെ സത്യവാങ്മൂലംകൂടി പരിഗണിച്ച് വേണം തീരുമാനമെടുക്കാനെന്നും ഹരജിക്കാരായ വഖഫ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. അടുത്തയാഴ്ചത്തേക്ക് കേസ് മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ആവശ്യം ഭാഗികമായി അനുവദിച്ച ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് എസ്. മുനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
വഖഫ് സ്വത്ത് സംബന്ധിച്ച തർക്കം വഖഫ് ബോർഡാണ് തീരുമാനിക്കേണ്ടതെന്നും ഈ തീരുമാനം അന്തിമമാണെന്നും ഇതിനെതിരായ ഹരജി വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കെ അന്വേഷണ കമീഷനെ നിയമിച്ച സർക്കാർ തീരുമാനം നിലനിൽക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയുള്ള സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് നൽകിയ അപ്പീൽ ഹരജിയാണ് ഡിവിഷൻബെഞ്ചിന്റെ പരിഗണനയിലുള്ളത്. റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമീഷന്റെ പ്രവർത്തനം നിലവിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.