VD Satheesan

യു.ഡി.എഫ് അധികാരത്തിൽ എത്തിയാല്‍ പത്ത് മിനിട്ട് കൊണ്ട് മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കും -വി.ഡി. സതീശൻ

കൊച്ചി: യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ പത്ത് മിനിട്ട് കൊണ്ട് മുനമ്പത്തെ ഭൂമി പ്രശ്‌നം പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രശ്‌നപരിഹാരം വൈകിപ്പിച്ച് ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പര്യത്തിന് കേരള സര്‍ക്കാരും സി.പി.എം നേതാക്കളും കുട പിടിച്ചു കൊടുക്കുകയാണ്. മതപരമായ ഭിന്നിപ്പുണ്ടായാല്‍ അതില്‍ ഒരു ലാഭം സി.പി.എമ്മിനും കിട്ടുമെന്നതു കൊണ്ടാണ് തീരുമാനം എടുക്കാതെ വൈകിപ്പിക്കുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

വഖഫ് ബില്‍ പാസായതു കൊണ്ട് മുനമ്പത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകില്ല. നിയമത്തിന് മുന്‍കാല പ്രബല്യം ഇല്ലെന്ന് കേന്ദ്ര മന്ത്രി തന്നെയാണ് പറഞ്ഞത്. ഇക്കാര്യം ദീപിക ദിനപത്രവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുനമ്പത്തിന്റെ കാര്യത്തില്‍ നല്‍കിയ അമന്റ്‌മെന്റുകള്‍ പോലും പരിഗണിച്ചില്ല. ബില്ല് പാസാക്കിയതു കൊണ്ട് മുനമ്പം വിഷയം എങ്ങനെ പരിഹരിക്കുമെന്നു കൂടി ബി.ജെ.പി നേതാക്കള്‍ പറയണം. മുനമ്പത്തെ നിയമപരമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ യു.ഡി.എഫ് പരിശോധിച്ചിട്ടുണ്ട്. മുനമ്പത്ത് ആര് ചെന്നാലും അവരെയൊക്കെ സ്വീകരിക്കും. സഭാ നേതൃത്വത്തെ യു.ഡി.എഫ് ബോധ്യപ്പെടുത്തിയിട്ടുണ്ട്.

സി.പി.എമ്മാണ് മുനമ്പം വിഷയമുണ്ടാക്കിയത്. വി.എസിന്റെ കാലത്തെ നിസാര്‍ കമീഷനാണ് പ്രശ്‌നമുണ്ടാക്കിയത്. പിന്നീട് യു.ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ? 2019-ല്‍ കരം അടക്കരുതെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത് ഏത് സര്‍ക്കാരാണ്?. സി.പി.എം നിയമിച്ച വഖഫ് ബോര്‍ഡാണ് വഖഫ് ഭൂമിയാണെന്ന വാശി പിടിക്കുന്നത്. പത്ത് മിനിട്ട് കൊണ്ട് സംസ്ഥാന സര്‍ക്കാരിന് മുനമ്പത്തെ പ്രശ്‌നം പരിഹരിക്കാം.

മുനമ്പം വിഷയത്തില്‍ ഒന്നും രണ്ടും പ്രതികള്‍ സംസ്ഥാന സര്‍ക്കാരും വഖഫ് ബോര്‍ഡുമാണ്. നിയമം പാസയിട്ടല്ലേയൂള്ളൂ. ദിവസങ്ങള്‍ കഴിയുമ്പോള്‍ ആരാണ് പ്രതിക്കൂട്ടിലാകുന്നതെന്ന് അറിയാം. അവര്‍ പറയുന്നത് ശരിയല്ലെന്ന് കാലം തെളിയിച്ചാലോ എന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Munambam land issue will be resolved - V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.