മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത പരിഹാസവുമായി മുസ്‍ലിം ലീഗ് നേതാവും എം.എൽ.എയുമായ നജീബ് കാന്തപുരം. ഇന്ന് നടക്കുന്ന ബി.ജെ.പി നേതൃയോഗത്തിൽ പിണറായി വിജയനെ ഹോണററി മെംബർഷിപ്പ് നൽകി ആദരിക്കണമെന്നും കേരളത്തിൽ അവർക്കായി ഒരു നേതാവും ഇത്ര ആത്മാർഥതയോടെ ജോലി ചെയ്തിട്ടില്ലെന്നുമായിരുന്നു ‘മാധ്യമം’ കാർട്ടൂൺ ഉൾപ്പെടെ പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പ്. മുഖ്യമന്ത്രിക്കും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും എ.ഡി.ജി.പി അജിത് കുമാറിനുമെല്ലാം എതിരെ പി.വി അൻവർ എം.എൽ.എ കടുത്ത ആക്രമണവുമായി വീണ്ടും രംഗത്തുവന്നതിന് പിന്നാലെയാണ് നജീബ് കാന്തപുരത്തിന്റെ പോസ്റ്റ്.
ഇന്ന് നടക്കുന്ന ബി.ജെ.പി നേതൃയോഗത്തോട് ഒരു നിർദേശമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ഒരു ഹോണററി മെംബർഷിപ്പ് നൽകി ആദരിക്കണം. കേരളത്തിൽ നിങ്ങളുടെ പാർട്ടിയിലെ ഒരു നേതാവും നിങ്ങൾക്ക് വേണ്ടി ഇത്ര ആത്മാർഥതയോടെ ജോലി ചെയ്തിട്ടില്ല.
അതേസമയം, ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി എ.ഡി.ജി.പി അജിത് കുമാറിന്‍റെ മൊഴിയെടുത്തിരുന്നു. പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് മൊഴിയെടുത്തത്. രണ്ടാം തവണയാണ് സംഭവത്തിൽ എ.ഡി.ജി.പിയുടെ മൊഴി രേഖപ്പെടുത്തുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങളിലും അജിത് കുമാറിന്‍റെ മൊഴി രേഖപ്പെടുത്തും. 2023 മേയ് 22ന് തൃശൂരിൽ ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബലെയുമായി നടത്തിയ കൂടിക്കാഴ്ച, ഇതിന്‍റെ പത്താം ദിവസം ജൂൺ രണ്ടിന് തിരുവനന്തപുരം കോവളത്തെ ഹോട്ടലിൽ ആർ.എസ്.എസ് നേതാവ് രാം മാധവുമായി നടത്തിയ കൂടിക്കാഴ്ച എന്നിവയാണ് സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.