ക്രൈസ്തവരെ ഉൾപ്പെടുത്തി ആർ.എസ്.എസിന്റെ കാർമികത്വത്തിൽ പുതിയ സംഘടന രൂപീകരിക്കുന്നു. 'സേവ് അവർ നേഷൻ' എന്ന പേരിലുള്ള സംഘടനയുടെ സംസ്ഥാന ഘടകം ഈ മാസം തന്നെ രുപീകരിക്കും. തുടർന്ന് ജില്ലാ, താലൂക്ക് തല കമ്മിറ്റികൾ രൂപീകരിക്കും.
സംഘടനയിൽ ആർ.എസ്.എസ് സ്വാധീനം പ്രത്യക്ഷമായി പ്രകടമാകാതിരിക്കാനുള്ള കരുനീക്കങ്ങളും നടത്തുന്നുണ്ട്. ആർ.എസ്.എസ് നേതാക്കൾ സംഘടനയുടെ തലപ്പത്തുണ്ടാകില്ല. അതേസമയം, ആർ.എസ്.എസ് നിശ്ചയിക്കുന്നവരാണ് സംഘടനയെ നയിക്കുക. ക്രൈസ്തവ വിശ്വാസികളും സംഘടനയുടെ നേതൃത്വത്തിലുണ്ടാകും.
സംഘടന രൂപീകരണവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് നേതൃത്വം ക്രൈസ്തവ സഭകളോട് വിവിധ തലങ്ങളിൽ ഇതിനകം ചർച്ച നടത്തിയിട്ടുണ്ട്. ആർ.എസ്.എസ് ദേശീയ നേതൃത്വം നേരിട്ടിടപ്പെട്ടാണ് ചർച്ചകൾ നയിച്ചത്. നേതൃതലത്തിലുള്ള യോജിപ്പ് താഴേക്കിടയിലേക്ക് എത്തിക്കുകയാണ് സംഘടന രൂപീകരണത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്.
ലഹരിക്കെതിരായ ബോധവത്കരണമാണ് സംഘടന ആദ്യം ഏറ്റെടുക്കുന്നത്. ഇതുപോലെ പൊതു സമ്മതിയുള്ള വിഷയങ്ങൾ ഏറ്റെടുത്ത് സംഘടന സംവിധാനം ശക്തിപ്പെടുത്താനാണ് പദ്ധതിയിടുന്നത്. തുടർന്ന് ലൗ ജിഹാദ് പോലുള്ള വിവാദ വിഷയങ്ങളിലേക്ക് കടക്കാനും സംഘടന ആസൂത്രണം ചെയ്യുന്നുണ്ട്.
സംഘടനയുടെ ആദ്യപരിപാടിയിൽ സുരേഷ് ഗോപി, പി.ടി ഉഷ, ജസ്റ്റിസ് കെ എബ്രഹാം മാത്യൂ തുടങ്ങിയവർ പങ്കെടുക്കും. വരുന്ന 23 ന് കൊച്ചിയിലാണ് ഈ പരിപാടി നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.