തൃശൂർ : മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരനായ രൂപേഷിന്റെ നോവൽ പ്രസിദ്ധീകരിക്കാൻ അനുമതി നൽകാത്തത് കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. രൂപേഷ് 10 വർഷമായി ജയിലിൽ കിടക്കുകയാണ്. ജയിലിൽ വെച്ചൊരു പുസ്തകം എഴുതി. ജയിലിൽ വെച്ച് പുസ്തകം എഴുതിയാൽ ജയിൽ അധികാരികളുടെ അനുമതിയില്ലാതെ പ്രവർത്തിക്കാൻ കഴിയില്ല.
അനുമതി ഇതുവരെ ജയിൽ അധികൃതർ കൊടുത്തിട്ടില്ല. അനുമതി വൈകിക്കാൻ പാടില്ല. ലോകത്ത് ഏകാധിപതികൾ ഭരിക്കുന്ന രാജ്യങ്ങളിൽ പോലും അവർക്ക് എതിരായി എഴുതുന്ന എഴുത്തുകാരുടെ പുസ്തകങ്ങൾ പോലും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത് റഷ്യയിലെ പുട്ടിൻ ഭരണകൂടം ജയിലിൽ വച്ച് വിഷം കൊടുത്തു കൊന്ന് അവിടുത്തെ പ്രതിപക്ഷ നേതാവായ അലക്സി നവാലിനിയുടെ പുസ്തകമാണ്.
പുട്ടിന്റെ നാട്ടിൽ പോലും അദ്ദേഹം വിഷം നൽകി കൊന്ന അവിടുത്തെ പ്രതിപക്ഷ നേതാവിന്റെ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. കേരളത്തിൽ ജയിലിൽ കിടക്കുന്ന ഒരാളുടെ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നില്ല എന്നത് അപമാനകരമാണ്. അത് പരിശോധിച്ച് എത്രയും പെട്ടെന്ന് സർക്കാർ നടപടി സ്വീകരിക്കണം. ഏത് ആശയവും കൈമാറ്റം ചെയ്യാനുള്ള സ്വാതന്ത്ര്യം എല്ലാ ആളുകൾക്കും ഉണ്ട്.
അലനേയും താഹയെയും അറസ്റ്റ് ചെയ്തത് അവരുടെ കൈയിലുള്ള പുസ്തകങ്ങളുടെ പേരിലായിരുന്നു. പുസ്തകം വായിക്കുന്നതുകൊണ്ട് അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിൽ കിടക്കേണ്ടി വരികയോ ചെയ്യേണ്ട ഒരു സംസ്ഥാനമല്ല കേരളം. അതിനാൽ രൂപേഷിന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതി കൊടുക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് വി.ഡി. സതീശൻ പറഞ്ഞു. രൂപേഷ് എഴുതിയ "ബന്ധിതരുടെ ഓർമക്കുറിപ്പുകൾ" പ്രസിദ്ധികരിക്കാൻ സർക്കാർ അനുമതി നൽകണമെന്ന് എഴുത്തുകാരും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.