പത്തനംതിട്ട: ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷ കൂട്ടായ്മയായ മാരാമൺ കൺവെൻഷനിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഒഴിവാക്കി. കൺവെൻഷന്റെ ഭാഗമായുള്ള യുവവേദി പരിപാടിയിൽ നിന്നാണ് പ്രതിപക്ഷനേതാവിനെ തഴഞ്ഞത്.
സതീശനെ ക്ഷണിച്ചതിൽ മതിയായ കൂടിയാലോചന ഉണ്ടായില്ലെന്നുള്ള അഭിപ്രായ വ്യത്യാസം സഭക്കുള്ളിൽ ഉണ്ടായതിനെ തുടർന്നാണ് ഒഴിവാക്കിയത്. സതീശനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും ചില മാധ്യമങ്ങളിൽ വന്ന വാർത്ത സഭയുടെ അറിവോടെ അല്ലെന്നുമാണ് സഭ നേതൃത്വം നൽകുന്ന വിശദീകരണം.
കൺവെൻഷന്റെ ഭാഗമായി ഫെബ്രുവരി 15ന് നാലിന് നടക്കുന്ന യുവജനസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പ്രസംഗിക്കുമെന്നായിരുന്നു റിപ്പോർട്ട്. മാരാമൺ കൺവെൻഷന്റെ 130ാം മത് യോഗം ഫെബ്രുവരി ഒൻപത് മുതൽ 16 വരെ പമ്പാ മണൽപുറത്ത് പ്രത്യേകം തയാറാക്കിയ വേദിയിലാണ് നടക്കുക.
മലങ്കരയുടെ 22-ാം മാർത്തോമായും മലങ്കര മാർത്തോമാ സുറിയാനി സഭയുടെ പരമാധ്യക്ഷനുമായ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത രക്ഷാധികാരിയായുള്ള മാർത്തോമാ സഭയുടെ മിഷനറി പ്രസ്ഥാനമായ മാർത്തോമാ സുവിശേഷ പ്രസംഗസംഘത്തിന്റെ നേതൃത്വത്തിലാണ് കൺവെൻഷൻ.
130 വര്‍ഷം ചരിത്രമുള്ള മാരാമണ്‍ കണ്‍വെന്‍ഷനില്‍ രാഷ്ട്രീയക്കാര്‍ പങ്കെടുക്കാറുണ്ടെങ്കിലും പ്രസംഗിക്കാന്‍ വളരെ ചുരുക്കം ആളുകള്‍ക്കെ അവസരം ലഭിക്കാറുള്ളു. മുന്‍വര്‍ഷം ശശി തരൂര്‍ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കുന്ന യുവജനസമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നു.
തരൂരിനെ കൂടാതെ എഴുത്തുകാരന്‍ സി.വി. കുഞ്ഞിരാമന്‍, മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്‍, എന്നിവരാണ് മുമ്പ് മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചിട്ടുള്ള അക്രൈസ്തവ നേതാക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.