തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ 2019-20 അധ്യയന വർഷം മുതൽ അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) പാസാകാതെ നിയമിച്ച മുഴുവൻ അധ്യാപകരെയും ഉടൻ സർവിസിൽനിന്ന് പിരിച്ചുവിടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. നേരത്തെ നിയമനാംഗീകാരം നേടുകയും എന്നാൽ കെ-ടെറ്റ് യോഗ്യതയില്ലാതെ സ്ഥാനക്കയറ്റം നൽകുകയും ചെയ്തവരെ പഴയ തസ്തികയിലേക്ക് തരംതാഴ്ത്താനും നിർദേശിച്ചിട്ടുണ്ട്.
കെ-ടെറ്റ് യോഗ്യതയില്ലാത്തവരെ നിയമിക്കുകയോ സ്ഥാനക്കയറ്റം നൽകുകയോ ചെയ്യുന്ന മാനേജർമാർക്ക് അയോഗ്യത കൽപ്പിക്കാനും നിർദേശം നൽകി. ഉത്തരവിൽ നിർദേശിച്ച കാര്യങ്ങൾ ഈ മാസം തന്നെ നടപ്പിൽ വരുത്തണം. നിലവിൽ നിയമനാംഗീകാരം കാത്തുനിൽക്കുന്ന നൂറുകണക്കിന് അധ്യാപകരാണ് ഉത്തരവ് വഴി പുറത്താവുക.
പിന്നീട് യോഗ്യത നേടുമെന്ന കണക്കുകൂട്ടലിലാണ് പല മാനേജ്മെന്റുകളും യോഗ്യത പരീക്ഷ ജയിക്കാത്തവരെ നിയമിച്ചത്. 2012 ജൂൺ ഒന്ന് മുതൽ നിയമിതരാകുന്ന അധ്യാപകർക്കാണ് 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം യോഗ്യത പരീക്ഷ നിർബന്ധം. 2011ൽ വിദ്യാഭ്യാസ അവകാശചട്ടങ്ങൾ നിലവിൽ വന്നതുമുതൽ അഞ്ച് വർഷമായിരുന്നു നിലവിലുള്ളവർക്ക് യോഗ്യത നേടാനുള്ള സമയപരിധി.
ഇതിൽ 2019-20 വരെ നിയമിതരാകുന്നവർക്ക് ഇളവ് അനുവദിച്ചിരുന്നു.ഇവർ 2020-21ഓടെ യോഗ്യത നേടണമെന്നായിരുന്നു. ഇതിന് ശേഷം നടന്ന പരീക്ഷകളിലും യോഗ്യത നേടാത്തവർക്ക് അവസാന അവസരം എന്ന നിലയിൽ 2023ലെ ഉത്തരവ് പ്രകാരം പ്രത്യേക പരീക്ഷയും നടത്തി. ഇതിന് പുറമെ വർഷം രണ്ടുതവണ കെ-ടെറ്റ് പരീക്ഷ നടക്കുന്നുമുണ്ട്.
യോഗ്യത നേടാത്തവർക്ക് ഇതിനകം ചുരുങ്ങിയത് പത്ത് അവസരം ലഭിച്ചുവെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. 2019-20 വരെയുള്ളവർക്ക് യോഗ്യത നേടാൻ സമയം നീട്ടി നൽകിയിട്ടുണ്ടെങ്കിലും അതിനുശേഷം നിയമനം നടത്തുന്നതിന് അനുവദിച്ച തീയതിയായ 2021 ജൂലൈ 15 മുതൽ കെ-ടെറ്റ് നിർബന്ധവുമാണ്. ഈ സാഹചര്യത്തിലാണ് കർക്കശ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.