തിരുവനന്തപുരം: എം.ജി റോഡിലെ കോർപറേഷൻ വക വാഹന പാർക്കിങ് ഫീസ് പിരിക്കുന്നതിൽ ഇടപെടാനൊരുങ്ങി മരാമത്ത് വകുപ്പ്. ഇത് സംബന്ധിച്ച് വാർത്തസമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിന് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലങ്ങളിൽ ചോദിക്കാതെ ഇങ്ങനെയൊന്നും ചെയ്യാൻ ആരെയും ഏൽപിച്ചിട്ടില്ലെന്നും മരാമത്ത് സ്ഥലം അങ്ങനെ മറ്റാർക്കും ഉപയോഗിക്കാൻ കഴിയില്ലെന്നുമാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രതികരണം.
സ്വകാര്യ ഹോട്ടലിന് പാർക്കിങ് ഏരിയ അനുവദിച്ച് കരാർ നൽകിയ കോർപറേഷൻ നടപടി വിവാദമായതിനു പിന്നലെയാണ് മരാമത്ത് വകുപ്പ് കൂടുതൽ ഇടപെടലിന് തയാറെടുക്കുന്നത്.
ഇക്കാര്യങ്ങളിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മരാമത്ത് വക സ്ഥലങ്ങൾ മറ്റാവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാൻ പാടില്ലെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.
ഗതാഗതക്കുരുക്കിന് പരിഹാരമെന്ന പേരിൽ 2016 ലാണ് എം.ജി റോഡിൽ പേ ആൻഡ് പാർക്കിങ് സംവിധാനമേർപ്പെടുത്തുന്നത്. മരാമത്ത് റോഡുകളുടെ ഇരുഭാഗത്തും കോർപറേഷൻ നിയോഗിച്ച ട്രാഫിക് വാർഡൻമാർ പാർക്കിങ് ഫീസ് പിരിക്കുന്നുണ്ട്. ഇതിന് പൊലീസിന്റെ അനുവാദവുമുണ്ട്.
ജി. സുധാകരൻ മരാമത്ത് മന്ത്രിയായിരുന്ന കാലത്ത് ഇക്കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അന്നും കോർപറേഷൻ ഭരണം ഇടതുപക്ഷത്തിനായതിനാൽ തുടർ നടപടികളുണ്ടായിരുന്നില്ല.
സ്വകാര്യ ഹോട്ടലിന് പാർക്കിങ് സ്ഥലം അനുവദിച്ച് നൽകിയ സംഭവം വലിയ ചർച്ചയായതിനു പിന്നാലെയാണ് തുടർ പരിശോധനകളിലേക്കും കടക്കുന്നത്.
സംസ്ഥാന വ്യാപകമായി പൊതുമരാമത്ത് വകുപ്പിന്റെ കൈയേറ്റത്തിന് വിധേയമായ സ്ഥലങ്ങളുണ്ടെങ്കിൽ അത് തിരിച്ചുപിടിക്കുകയും അവിടെ ഫലപ്രദമായ എന്തെങ്കിലും ചെയ്യാനാകുമോയെന്ന് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇപ്പോൾ കേരളത്തിൽ നിന്ന് നേരിടുന്ന വലിയ പ്രശ്നം കംഫർട്ട് സ്റ്റേഷനുകളുടെ കുറവാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കംഫർട്ട് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കഴിയുമോയെന്ന് ആലോചിക്കും.
മരാമത്ത് സ്ഥലമാണെന്നും കൈയേറ്റം നടന്നതാണെന്നും നമുക്ക് ഇപ്പോൾ തന്നെ അറിയാവുന്ന സ്ഥലങ്ങളിൽ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. നേരത്തേ ചേർന്ന യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനവുമെടുത്തിട്ടുണ്ട്.
സ്വകാര്യ ഹോട്ടലിന് പാർക്കിങ്: കോർപറേഷനുമായി ഇന്ന് ചർച്ച -മന്ത്രി
തിരുവനന്തപുരം: എം.ജി റോഡിൽ സ്വകാര്യ ഹോട്ടലിന് പാർക്കിങ് അനുവദിച്ച കോർപറേഷൻ നടപടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ബുധനാഴ്ച കോർപറേഷൻ അധികൃതരുമായി ചർച്ച നടത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംഭവത്തിൽ മരാമത്ത് ചീഫ് എൻജിനീയറോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.