കൊച്ചി: ശമ്പളത്തിന് ആനുപാതികമായ പെൻഷൻ പദ്ധതിയുടെ ഭാഗമായി മുൻ മാസങ്ങളിലെ പി.എഫ് പെൻഷൻവിഹിതം പിന്നീട് ഒന്നിച്ചടച്ചെന്ന കാരണത്താൽ ജീവനക്കാർക്ക് ഉയർന്ന പെൻഷൻ നിഷേധിക്കാനാവില്ലെന്ന് ഹൈകോടതി. തിരുവനന്തപുരം മിൽമ യൂനിയനിൽനിന്ന് വിരമിച്ച എം. ഗോപിനാഥൻ പിള്ളയടക്കം നൽകിയ ഹരജി തീർപ്പാക്കിയാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്. ഹരജിക്കാർക്ക് ഉയർന്ന പെൻഷൻ വിതരണത്തിന് വേണ്ട തുടർനടപടികൾ മൂന്നുമാസത്തിനകം സ്വീകരിക്കാൻ പി.എഫ് അധികൃതർക്ക് കോടതി നിർദേശം നൽകി. ആവശ്യമെങ്കിൽ തൊഴിലുടമയിൽനിന്ന് വിശദാംശങ്ങൾ തേടാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
2004-’08 കാലത്ത് ഏതാനും മാസങ്ങളിൽ നിശ്ചിത സ്റ്റാറ്റ്യൂട്ടറി നിരക്കിലുള്ള പെൻഷൻ വിഹിതം അടച്ചതല്ലാതെ, ഉയർന്ന വിഹിതം അടച്ചില്ലെന്ന കാരണത്താലാണ് ഹരജിക്കാരുടെ ജോയന്റ് ഓപ്ഷൻ നിരസിച്ചത്. എന്നാൽ, ഈ മാസങ്ങളിലെ ശമ്പളത്തിന് ആനുപാതികമായ വിഹിതം പിന്നീട് പലിശസഹിതം മിൽമ അടച്ചു. ഇ.പി.എഫ് ഓർഗനൈസേഷൻ ഇവരുടെ വിഹിതം സ്വീകരിച്ച സാഹചര്യമടക്കം പരിഗണിച്ച് ഹരജിക്കാർക്ക് ഉയർന്ന പെൻഷൻ കിട്ടാൻ അർഹതയുണ്ടെന്ന് വ്യക്തമാക്കിയ കോടതി, തുടർന്ന് ഹരജിക്കാരുടെ ജോയന്റ് ഓപ്ഷൻ നിഷേധിച്ച റീജനൽ പി.എഫ് കമീഷണറുടെ ഉത്തരവ് റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.