തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനം ബുധനാഴ്ച തുടങ്ങാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മുതിർന്ന നേതാക്കൾക്ക് അനുവദിച്ച ‘പ്രായപരിധി ഇളവ്’ തുടർന്നേക്കുമെന്ന് സൂചന. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചത്. പാര്‍ട്ടി ചുമതലകളിലെ പ്രായപരിധി നിബന്ധന കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിക്ക് ഇളവു നല്‍കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘മുഖ്യമന്ത്രിക്ക് ഇപ്പോള്‍ത്തന്നെ ഇളവുണ്ടല്ലോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ക്യാപ്റ്റനെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ്. സംസ്ഥാന സമിതിയിലെ പ്രായപരിധി കര്‍ശനമായി നടപ്പാക്കും. 75-ന് മുകളിലുള്ള ആരും കമ്മിറ്റിയിലുണ്ടാവില്ല. പിണറായിക്ക് ഇളവ് നല്‍കണോ എന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. നേതൃനിരയില്‍ ഇക്കുറിയും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എം.വി. ഗോവിന്ദന്‍ തുടരും. പിണറായി തുടരുന്ന കാര്യത്തില്‍ ഇ.പി. ജയരാജനും എം.വി. ഗോവിന്ദനും ഒരേ അഭിപ്രായമാണെന്നാണ് വിവരം.
എം.എൽ.എമാരായര്‍ക്ക് മത്സരിക്കാന്‍ ഏര്‍പ്പെടുത്തിയ രണ്ട് ടേം നിബന്ധനയില്‍ ഇളവു നൽകിയേക്കും. സി.പി.ഐയിലെ പോലെ സി.പി.എമ്മിലും മൂന്ന് തവണ നിബന്ധന മതിയെന്നാണ് ആലോചന. തുടര്‍ച്ചയായി രണ്ട് തവണ എം.എല്‍.എമാരായവരെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം തിരുത്തിയേക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് രണ്ട് ടേം പരിധി സി.പി.എം കൊണ്ടുവന്നത്. പല മണ്ഡലങ്ങളിലും നിലവിലെ എം.എല്‍.എ മാറുന്നത് വിജയസാധ്യത ഇല്ലാതാക്കുമെന്നാണ് വിലയിരുത്തല്‍.
നേരത്തെ കണ്ണൂരിൽ നടന്ന പാർട്ടി കോണ്‍ഗ്രസിലാണ് 75 വയസ്സ് എന്ന പ്രായപരിധി പാര്‍ട്ടി നിശ്ചയിച്ചത്. നിലവില്‍ പൊളിറ്റ് ബ്യൂറോയില്‍ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക്ക് സര്‍ക്കാര്‍, പിണറായി വിജയന്, സൂര്യകാന്ത് മിശ്ര, ജി. രാമകൃഷ്ണന്, സുഭാഷിണി അലി എന്നിവര്‍ക്ക് 75 വയസ്സ് പൂര്‍ത്തിയായി. അവര്‍ മാറിനില്‍ക്കേണ്ട സാഹചര്യമുണ്ടാകും. ഈ ഘട്ടത്തിൽ ഇതില്‍ മാറ്റം വേണമെന്ന് ഡിസംബറിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ ആവശ്യമുയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.