കൊച്ചി: പോപുലർ ഫ്രണ്ട് പ്രവർത്തകർ 2022 സെപ്റ്റംബർ 23ന് നടത്തിയ മിന്നൽ ഹർത്താലിനോടനുബന്ധിച്ച അക്രമങ്ങളിൽ കെ.എസ്.ആർ.ടി.സിക്കുണ്ടായ നഷ്ടം നേതാക്കളുടെയും ഭാരവാഹികളുടെയും സ്വത്ത് വിറ്റ് ഈടാക്കണമെന്ന് ഹൈകോടതി. നഷ്ടപരിഹാരമായി നിശ്ചയിച്ച 3.94 കോടി രൂപ കൈമാറാൻ ആറാഴ്ചക്കകം നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് ഉത്തരവിട്ടു.
ആദ്യം പോപുലർ ഫ്രണ്ടിന്റെ പേരിലുള്ള സ്വത്ത് വിറ്റ് തുക ഈടാക്കണം. തുടർന്ന് ദേശീയ, സംസ്ഥാന, ജില്ല, പ്രാദേശിക നേതാക്കളുടെ പേരിലെ സ്വത്ത് വിൽപന നടത്തണം. 3.94 കോടി രൂപയിലധികമുള്ള സ്വത്തുക്കൾ ജപ്തി ചെയ്തിട്ടുണ്ടെങ്കിൽ ശേഷിക്കുന്ന തുക നടപടിക്രമങ്ങൾ പാലിച്ച് ആറാഴ്ചക്കുശേഷം തിരിച്ചുനൽകാനും കോടതി ഉത്തരവിൽ പറയുന്നു.
ക്ലെയിംസ് കമീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.
മിന്നൽഹർത്താൽ നടത്തുന്നത് നേരത്തേ കോടതി വിലക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പോപുലർ ഫ്രണ്ട് മിന്നൽഹർത്താൽ നടത്തിയതിനെത്തുടർന്ന് കോടതി സ്വമേധയാ ഇടപെട്ട് വിഷയം പരിഗണിച്ചത്. ഹർത്താലിനെത്തുടർന്നുണ്ടായ നാശനഷ്ടം ഈടാക്കാൻ പോപുലർ ഫ്രണ്ടിന്റെയും നേതാക്കളുടെയും സ്വത്ത് ജപ്തി ചെയ്യാൻ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.