കോട്ടയം: കോട്ടയം സർക്കാർ നഴ്സിങ് കോളജില്‍ നടന്ന റാഗിങ്ങിൽ അന്വേഷണസംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രതികളെ അറസ്റ്റ് ചെയ്ത് 45ാം ദിവസത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. കോടതി കുറ്റപത്രം സ്വീകരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ ഗാന്ധിനഗർ എസ്.എച്ച്.ഒ ടി. ശ്രീജിത്ത് പറഞ്ഞു.
കഴിഞ്ഞദിവസം കുറ്റപത്രം തയാറായിരുന്നെങ്കിലും ഏറെ പ്രമാദമായ കേസായതിനാൽ നിയമോപദേശം ഉൾപ്പെടെ തേടിയ ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. 300 പേജിലധികമുള്ള കുറ്റപത്രത്തിൽ കോളജിലെ മൂന്നാംവർഷ വിദ്യാർഥികളായ സാമുവല്‍ ജോണ്‍, രാഹുല്‍ രാജ്, റിജില്‍, വിവേക്, ജീവ എന്നിവരാണ് പ്രതികളായുള്ളത്.
പഴുതടച്ച അന്വേഷണമാണ് നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കേസിൽ 40 സാക്ഷികളും 32 രേഖകളുമാണുള്ളത്. ഒന്നാംവർഷ വിദ്യാർഥികളായ ആറുപേരെ സീനിയേഴ്സായ അഞ്ച് പ്രതികൾ ക്രൂരമായ റാഗിങ്ങിനാണ് വിധേയമാക്കിയതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നവംബർ മുതൽ നാലുമാസമാണ് ജൂനിയർ വിദ്യാർഥികളെ പ്രതികൾ തുടർച്ചയായി ആക്രമിച്ചത്. ഇരകളായവർ വേദനകൊണ്ട് പുളഞ്ഞപ്പോൾ പ്രതികൾ അതുകണ്ട് ആനന്ദിച്ചു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയും പ്രതികൾ ആഘോഷിച്ചെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രതികളുടെ മൊബൈൽ ഫോണിൽനിന്ന് റാഗിങ്ങിന്‍റെ കൂടുതൽ തെളിവുകൾ കണ്ടെത്തി.
പ്രതികള്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണ്. ഇവരുടെ പക്കല്‍ മാരകായുധങ്ങളുമുണ്ടായിരുന്നു. ലഹരി ഉപയോഗത്തിന് പ്രതികള്‍ പണം കണ്ടെത്തിയത് ഇരകളായ വിദ്യാർഥികളില്‍ നിന്നാണ്. റാഗിങ്ങിനെക്കുറിച്ച് പുറത്തുപറയാതിരിക്കാൻ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കേസിലെ അഞ്ച് പ്രതികള്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും കോട്ടയം എസ്.പി. ഷാഹുല്‍ ഹമീദ് കുറ്റപത്രത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജന്മദിനാഘോഷത്തിന് പണം നല്‍കാത്തതിനാലാണ് ജൂനിയർ വിദ്യാർഥികളെ ഉപദ്രവിച്ചതെന്നാണ് പ്രതികളുടെ മൊഴി. മദ്യം വാങ്ങാൻ പണം ചോദിച്ചിട്ട് നല്‍കാത്തതും പ്രതികളെ പ്രകോപിപ്പിച്ചു. ഇതിന്‍റെ വൈരാഗ്യം തീർക്കാനാണ് വിദ്യാർഥിയെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പിച്ചതും ക്രൂരമായി മർദിച്ചതെന്നുമാണ് കുറ്റപത്രത്തിലുള്ളത്. ഇതുസംബന്ധിച്ച പ്രതികളുടെ മൊഴികളും കുറ്റപത്രത്തിലുണ്ട്. ജൂനിയർ വിദ്യാർഥികളെ പ്രതികള്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇതും തെളിവായി പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
പ്രതികൾ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, ജില്ല സെഷൻസ് കോടതി, ഹൈകോടതി എന്നിവിടങ്ങളിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അതെല്ലാം തള്ളിയിരുന്നു. അതിനിടെയാണ് പ്രതികളെ അറസ്റ്റ് ചെയ്ത് 45 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചത്. ആ സാഹചര്യത്തിൽ വിചാരണ നടപടി ഉടൻ ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ആരംഭിക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.