‘മുകേഷിന് ഇനി മന്ത്രിയോ മുഖ്യമന്ത്രിയോ ആകാം, വിശ്വാസ്യതയുള്ള അന്വേഷണ ഏജൻസി മേധാവിയാണ് ക്ലീൻചിറ്റ് നൽകിയത്’ -രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ പ്രതിയായ നടനും സി.പി.എം എം.എൽ.എയുമായ എം. മുകേഷിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും വിശ്വാസ്യതയുള്ള അന്വേഷണ ഏജൻസി മേധാവി ക്ലീൻ ചിറ്റ് നൽകിയതായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുകേഷിനെ പിന്തുണച്ച് സി.പി.എം നേതാവ് പി.കെ. ശ്രീമതി രംഗത്തെത്തിയതിനെയാണ് രാഹുൽ പരിഹസിച്ചത്.

‘‘കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇനിയിപ്പോൾ മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ട എന്ന് മാത്രമല്ല മന്ത്രി സ്ഥാനമോ മുഖ്യമന്ത്രി സ്ഥാനമോ ഏറ്റടുക്കുകയും ചെയ്യാം. കാരണം അവരുടെ ഏറ്റവും വിശ്വാസ്യതയുള്ള അന്വേഷണ ഏജൻസിയുടെ മേധാവിയാണ് മുകേഷിന് ക്ലീൻ ചിറ്റ് നൽകിയത്. ഈ കുറിപ്പ് കണ്ടാൽ ഏതു കോടതിയും എഴുന്നേറ്റ് നിന്ന് മുകേഷിനെ കുറ്റവിമുക്തനാക്കും...!’ -എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്.

മുകേഷ് രാജിവെക്കേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പേര് പറയാതെ പി.കെ. ശ്രീമതി പറഞ്ഞത്. നിരപരാധിയാണെന്ന് ആരോപണവിധേയർ തെളിയിക്കട്ടെയെന്നും അവർ വഹിക്കുന്ന സ്ഥാനങ്ങളിൽനിന്ന് മാറി നില്‍ക്കണം എന്ന് ഒരു നിയമത്തില്ലും പറയുന്നില്ലെന്നുമായിരുന്നു മാധ്യമപ്രവർത്തകയോട് ശ്രീമതിയുടെ പ്രതികരണം. ‘ആരുടെയും പേര് പറയണ്ട, കേസ് ഇന്നലെയും മിനിഞ്ഞാന്നും ഒക്കെ എടുക്കുന്നുണ്ട്. എ ഓർ ബി പേര് പറയണ്ട. കേസ് വരട്ടെ. ആരും സ്ഥാനം രാജിവെക്കേണ്ടതില്ല. ഗുസ്തി താരങ്ങളുടെ പരാതി ഉയർന്നപ്പോൾ ബി.ജെ.പി എം.പി ബ്രിജ് ഭൂഷൺ സ്ഥാനം രാജിവെച്ചിട്ടില്ല. ഔചിത്യത്തോടെ കാര്യങ്ങളെ കാണണം. രാഷ്ട്രീയം നോക്കി സര്‍ക്കാരിനെതിരെ രംഗത്തിറങ്ങുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവർ എന്തുകൊണ്ടാണ് മറ്റ് സംഭവങ്ങള്‍ ഇതുപോലെ കാണാത്തത്?. സർക്കാർ നിയോഗിച്ച നാല് വനിത ഐ.പി.എസ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം വളരെ പ്രാപ്തരാണ്. അവർ മുഖം നോക്കാതെ നടപടി എടുക്കും. നല്ല ബോൾഡായ നാല് വനിത ഐ.പി.എസുകാരും ഉന്നതരായ മറ്റ് ഉദ്യോഗസ്ഥരും അടങ്ങിയ ടീമാണ് പരാതികൾ അന്വേഷികുന്നത്. കേരളത്തിന്റയോ ഇന്ത്യയുടെയോ ചരിത്രത്തിൽ ഇങ്ങനെ ഒരു ടീം ഉണ്ടായിട്ടില്ല. എത്ര പെട്ടെന്നാണ് അവരുടെ ടീം ആക്ഷൻ തുടങ്ങിയത്. ആ ടീമിനെ ഞാൻ അഭിനന്ദിക്കുകയാണ്’ -ശ്രീമതി പറഞ്ഞു.

‘സിനിമ രംഗത്തുള്ള പെൺകുട്ടികൾക്ക് സംരക്ഷണം നൽകുന്ന രീതിയിലേക്ക് കാര്യം പോകുന്നത്. അദ്ദേഹം അഡ്മിനിസ്​ട്രേറ്റീവ് ചുമതലയിലുള്ളയാളല്ല. ഒരു ജനപ്രതിധി ഒരിക്കലും പ്രസിഡന്റോ വൈസ് പ്രസിഡന്റോ ചെയർമാനോ ഭരണപരമായ ചുമതല വഹിക്കുന്ന ആളോ അല്ല. ആരോപണവിധേയർ മാറിനിൽക്കണ​മെന്ന് നിയമത്തിൽ പറയുന്നുണ്ടോ? ധാർമികതയുടെ പേരിൽ മാറിനിൽക്കണമെന്നാണെങ്കിൽ ആരാണ് ആ ധാർമികത നിശ്ചയിക്കേണ്ടത്? നിയമത്തിൽ അങ്ങനെ ഒരു വാക്കില്ല. ഉണ്ടായിരുന്നെങ്കിൽ പൊലീസുകാർക്ക് നിർദേശിച്ചു കൂടേ രാജിവെക്കണമെന്ന്?’ -ശ്രീമതി ടീച്ചർ ചോദിച്ചു.

അതിനിടെ, നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ അഞ്ചുദിവസത്തേക്ക് നടനും എം.എൽ.എയുമായ മുകേഷിന്റെ അറസ്റ്റ് കോടതി തടഞ്ഞു. സെപ്റ്റംബർ മൂന്നുവരെയാണ് സെഷൻസ് കോടതി അറസ്റ്റ് തടഞ്ഞത്. മുകേഷിന്റെ ഹരജി പരിഗണിച്ചാണ് നടപടി. മുൻ കൂർ ജാമ്യാപേക്ഷയിൽ സെപ്റ്റംബർ മൂന്നിന് വിശദ വാദം കേൾക്കും.

നിരവധി പേർ ലൈംഗികാരോപണമുന്നയിച്ച മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുകേഷ് രാജി​െ​​വക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം. സി.പി.എം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സിനിമാ നയ രൂപവത്കരണ സമിതി പുനഃസംഘടിപ്പിക്കുമ്പോള്‍ മുകേഷിനെ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, മുകേഷിന്റെ രാജിക്കാര്യത്തിൽ സി.പി.ഐയിൽ ഭിന്നത നിലനിൽക്കുകയാണ്.

Tags:    
News Summary - Rahul Mamkootathil mocks pk sreemathi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.