അങ്കമാലി: മഴക്കാലം ആരംഭിച്ച ശേഷം പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന. ഒരു മാസത്തിനുള്ളിൽ നൂറോളം പേരാണ് പാമ്പുകടിയേറ്റ് ചികിത്സ തേടിയെത്തിയതായി എൽ.എഫ് ആശുപത്രി അധികൃതർ പറയുന്നത്. വിഷപ്പാമ്പുകളുടെ കടിയേറ്റവരാണ് ചികിത്സ തേടിയെത്തിയവരിൽ അധികവും. മഴക്കാലത്ത് മാളങ്ങളിൽ വെള്ളം കയറുമ്പോൾ പാമ്പുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നതാണ് കടിയേൽക്കാൻ ഇടയാകുന്നത്.
പാമ്പ് കടിയേൽക്കുന്നവർക്ക് ചികിത്സയുടെ ഭാഗമായി നൽകുന്ന പ്രതിവിഷം അതിന്റെ ഉത്പാദനം നടക്കുന്ന സ്ഥലത്ത് തന്നെ ചില ഘടകങ്ങൾ വേർതിരിച്ച് ശുദ്ധീകരിച്ചാൽ പാർശ്വഫലങ്ങൾ ഒഴിവാക്കാനും ഫലപ്രാപ്തി കൂട്ടാനും സാധിക്കുമെന്ന് ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റി നടത്തിയ പഠനത്തിൽ കണ്ടെത്തിയതായി എൽ.എഫ്. ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ പറഞ്ഞു.
മുഴമൂക്കൻ (ഹമ്പ് നോസ്ഡ് പിറ്റ് വൈപ്പർ) എന്ന പാമ്പിന് വിഷമുണ്ടെന്ന് ലോകത്താദ്യമായി കണ്ടുപിടിച്ചത് എൽ.എഫ് ആശുപത്രി ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയുമായി ചേർന്ന് നടത്തിയ ഗവേഷണ പഠനങ്ങളെ തുടർന്നാണെന്ന് സീനിയർ ഫിസിഷ്യനും നെഫ്രോളജിസ്റ്റും വിഷ ചികിത്സവിദഗ്ധനുമായ ഡോ. ജോസഫ് കെ. ജോസഫും പറഞ്ഞു.
പാമ്പുകടിയേറ്റയാളുടെ രക്തം പരിശോധിച്ച് കടിച്ചത് ഏതുതരം പാമ്പാണെന്ന് തിരിച്ചറിയാനുള്ള പഠനം കേരള യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് എൽ.എഫ് ആശുപത്രിയിൽ പുരോഗമിച്ച് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.