കൊച്ചി: മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് വഖഫ് ഭേദഗതി ബില്ലിലുണ്ടായ കേന്ദ്രത്തിന്റെ നിലപാടുമാറ്റത്തിൽ പ്രതിഷേധച്ചൂട് തുടരുന്നതിനിടെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ സിറോ മലബാർസഭ മുൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു.
അനൗദ്യോഗിക സന്ദർശനമായിരുന്നുവെന്ന് പിന്നീട് മാധ്യമങ്ങളോട് കർദിനാൾ ആലഞ്ചേരി വ്യക്തമാക്കിയെങ്കിലും മുനമ്പം വിഷയത്തിൽതന്നെയാണ് ഇരുവരും പ്രധാനമായും ചർച്ച നടത്തിയതെന്നാണ് വിവരം.
മുനമ്പം വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്നും അതിനാൽതന്നെ പ്രതീക്ഷയോടെ കാത്തിരിക്കാമെന്നും കൂടിക്കാഴ്ചക്കുശേഷം കർദിനാൾ പ്രതികരിച്ചു.
മുനമ്പം വിഷയം രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രായോഗികമായി എന്തുചെയ്യാൻ സാധിക്കുമെന്നാണ് രണ്ട് സർക്കാറുകളും ആലോചിക്കുന്നത്. നിയമം അടിച്ചേൽപിക്കുന്ന ഒന്നല്ല. കോടതികളും ഇക്കാര്യത്തിൽ സഹായിക്കുന്നു. പ്രായോഗികമായ വശങ്ങളെല്ലാം പ്രാവർത്തികമാക്കുമ്പോൾ ജനങ്ങൾക്ക് ഉപകാരപ്പെടുമെന്നാണ് രണ്ടു സർക്കാറുകളും പറയുന്ന കാര്യമെന്ന് കർദിനാൾ ആലഞ്ചേരി വ്യക്തമാക്കി. വഖഫ് ഭേദഗതി ബിൽ നടപ്പാക്കപ്പെടുമ്പോൾ മുനമ്പത്തുകാരുടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് മന്ത്രി തനിക്ക് നൽകിയ ഉറപ്പെന്ന് രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.