അടൂർ ആർ.ഡി.ഒ തുളസീധരൻ പിള്ളയും മഹാത്മാ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയും ചേർന്ന് ഭവാനിയമ്മയെ മക്കളെ ഏൽപിക്കുന്നു
അടൂർ: മക്കളുടെ അവഗണനയെത്തുടർന്ന് തെരുവിലായ തോട്ടക്കോണം വാലുതെക്കേതിൽ പുരുഷോത്തമൻ പിള്ളയുടെ ഭാര്യ ഭവാനിയമ്മക്ക് (77) മക്കളുടെ സംരക്ഷണത്തിന് അടൂർ ആർ.ഡി.ഒ തുളസീധരൻ പിള്ള ഉത്തരവിട്ടു. ഒക്ടോബർ 21ന് തെരുവിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ വയോമാതാവിനെ അടൂർ പൊലീസാണ് സംരക്ഷണാർഥം മഹാത്മാ ജനസേവന കേന്ദ്രത്തിലെത്തിച്ചത്.
ഭവാനിയമ്മയുടെ ൈദന്യസ്ഥിതി മനസ്സിലാക്കിയ സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല നൽകിയ പരാതി പരിഗണിച്ചാണ് ഉത്തരവ്. മക്കളുടെ സംരക്ഷണമില്ലാതെ തനിച്ചുതാമസിച്ചിരുന്ന ഭവാനിയമ്മയും ഭർത്താവ് പുരുഷോത്തമൻ പിള്ളയും വെള്ളപ്പൊക്കത്തെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തുകയും ദേഹമാസകലം പൊള്ളലേറ്റ വ്രണങ്ങളുമായെത്തിയ പുരുഷോത്തമൻ പിള്ളയെ അധികൃതർ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
സഹായത്തിനാരുമില്ലാത്ത സാഹചര്യത്തിൽ ഭക്ഷണം തേടിയിറങ്ങിയ ഭവാനിയമ്മ വഴിതെറ്റി അലയുകയും ഓർമ നഷ്ടമായ അവസ്ഥയിലാകുകയും ചെയ്തതോടെയാണ് അടൂർ പൊലീസ് സഹായവുമായെത്തിയത്. വിവരമറിഞ്ഞിട്ടും മക്കൾ എത്തിയില്ല. ഇതോടെയാണ് പരാതി നൽകിയത്.
പിതാവ് പുരുഷോത്തമൻ പിള്ളയെ ഒരുമകൻ കൂട്ടിക്കൊണ്ടുപോയിരുന്നു. സംരക്ഷണത്തിലിരിക്കെ ഇദ്ദേഹം മരണപ്പെട്ടു. തുടർന്ന് മാതാവിെൻറ സംരക്ഷണം ഇളയ മകനായ ഗോപാലകൃഷ്ണനെയാണ് ആർ.ഡി.ഒ ചുമതലപ്പെടുത്തിയിരിക്കുന്നത്.
അമ്മയുടെ സംരക്ഷണത്തിന് നിശ്ചിത തുക മകളും മൂത്തമകനും എല്ലാ മാസവും ബാങ്കിൽ നിക്ഷേപിച്ച് ബോധ്യപ്പെടുത്തണമെന്നും അമ്മയുടെ സുഖവിവരങ്ങൾ അന്വേഷിച്ച് ആവശ്യമായ സഹായങ്ങൾ നൽകണമെന്നുമാണ് ഉത്തരവ്. ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ അമ്മയെ മക്കൾക്ക് കൈമാറിയതായി രാജേഷ് തിരുവല്ല അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.