കൊല്ലം: കടയ്ക്കൽ ദേവീ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ വിപ്ലവഗാനം പാടിയ സംഭവത്തിൽ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ കുമാറിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ക്ഷേത്രോപദേശക സമിതിയിലെ മറ്റ് രണ്ട് പേരും കേസിൽ പ്രതികളാണ്.
സംഭവത്തിൽ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കണമെന്ന് ഹൈകോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ പറഞ്ഞിരുന്നു. ക്ഷേത്രങ്ങളില്‍ ആളുകള്‍ വരുന്നത് ഉത്സവം കാണാനാണെന്നും വിപ്ലവ ഗാനം കേള്‍ക്കാനല്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ, പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് വിപ്ലവഗാനം പാടിയതെന്നാണ് ക്ഷേത്രോപദേശക സമിതി പറയുന്നത്.
ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 10ന് അലോഷി അവതരിപ്പിച്ച ഗാനമേളക്കിടെയാണ് വിപ്ലവഗാനം പാടിയത്. ഇത് ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ അഡ്വ. വിഷ്ണു സുനിൽ പന്തളം നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇത്തരം കാര്യങ്ങൾ ക്ഷേത്ര പരിസരത്ത് അനുവദിക്കാനാകില്ലെന്ന് പറഞ്ഞ കോടതി ഇത് മതസ്ഥാപന (ദുരുപയോഗ) നിയമത്തിന്റെ ലംഘനമാകില്ലേയെന്നും ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.